ചെന്നൈ: തമിഴ്നാട് മന്ത്രിസഭയിൽ പുനഃസംഘടന. സെന്തിൽ ബാലാജിയെയും കെ പൊൻമുടിയെയും മുഖ്യമന്ത്രി സ്റ്റാലിൻ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. സുപ്രീംകോടതിയുടെ അന്ത്യശാസനയെ തുടർന്നാണ് നീക്കം . മന്ത്രിസ്ഥാനം രാജിവെച്ചില്ലെങ്കിൽ കള്ളപ്പണക്കേസിലെ ജാമ്യം റദ്ദാക്കുമെന്ന് സുപ്രീം കോടതി അന്ത്യശാസനം നൽകിയതോടെയാണ് ബാലാജിയെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത് . ബാലാജിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കെയാണിത്. രാജിക്കത്ത് ഗവർണർ ആർ എൻ രവി അംഗീകരിച്ചു.
ഉദയനിധി സ്റ്റാലിൻ മുഖ്യാതിഥിയും സെന്തിൽ ബാലാജി അധ്യക്ഷനുമായ കോയമ്പത്തൂരിലെ സർക്കാർ പരിപാടി പൂർത്തിയായതിന് പിന്നാലെയാണ് പ്രഖ്യാപനം . സ്ത്രീകളെയും ഹിന്ദുക്കളെയും കുറിച്ച് അശ്ലീല പരാമർശം നടത്തിയതിന് കഴിഞ്ഞയാഴ്ച ഹൈക്കോടതി പൊൻമുടിക്കെതിരെ സ്വമേധയാ കേസെടുത്തിരുന്നു.
ബാലാജിയുടെ വൈദ്യുതി, എക്സൈസ് വകുപ്പുകളും പൊൻമുടിയുടെ വനം വകുപ്പും മൂന്ന് മന്ത്രിമാർക്ക് വീതം അനുവദിച്ചു. കന്യാകുമാരി പത്മനാഭപുരത്ത് നിന്നുള്ള എംഎൽഎ മനോ തങ്കരാജിനെ ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം മന്ത്രിസഭയിലേക്ക് തിരിച്ചുവിളിച്ചു. തങ്കരാജ് ചൊവ്വാഴ്ച വൈകീട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.