വാഷിംഗ്ടൺ : ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ താൻ നടത്തിയ ഇടപെടലാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ജീവൻ രക്ഷിച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ‘ഓപ്പറേഷൻ സിന്ദൂരിൽ’ താൻ ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഏകദേശം 35 ദശലക്ഷം ആളുകൾ കൊല്ലപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ സംസാരിക്കവെയാണ് ട്രംപ് ഈ പരാമർശങ്ങൾ നടത്തിയത്.
“എന്റെ ഭരണത്തിന്റെ ആദ്യ 10 മാസത്തിനുള്ളിൽ ഞാൻ 8 യുദ്ധങ്ങൾ അവസാനിപ്പിച്ചു. ഞാൻ ഉൾപ്പെട്ടിരുന്നില്ലെങ്കിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒരു ആണവയുദ്ധം ഉണ്ടാകുമായിരുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രി ഉൾപ്പെടെ ഏകദേശം 35 ദശലക്ഷം ആളുകൾ മരിക്കുമായിരുന്നു,” ട്രംപ് പറഞ്ഞു.
ഇസ്രായേൽ-ഹമാസ് സംഘർഷം, ഇറാൻ-ഇസ്രായേൽ സംഘർഷം, ഈജിപ്ത്-എത്യോപ്യ തർക്കം, ഇന്ത്യ-പാകിസ്ഥാൻ സംഘർഷം, സെർബിയ-കൊസോവോ സംഘർഷം, റുവാണ്ട-ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ സംഘർഷം, അർമേനിയ-അസർബൈജാൻ സംഘർഷം, കംബോഡിയ-തായ്ലൻഡ് സംഘർഷങ്ങൾ എന്നിവയുൾപ്പെടെ നിരവധി ആഗോള സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിൽ തനിക്ക് പങ്കുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
ഭീകരതയെ പിന്തുണയ്ക്കുന്ന മുൻനിര രാജ്യമാണ് ഇറാൻ എന്നും ട്രംപ് ആരോപിച്ചു. ഡിസംബറിൽ ഇറാനിൽ പ്രതിഷേധങ്ങൾ ആരംഭിച്ചതിനുശേഷം ഏകദേശം 32,000 പേർ കൊല്ലപ്പെട്ടുവെന്ന് ട്രംപ് പറഞ്ഞു. ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കാൻ അമേരിക്ക അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യയിൽ ഇറാനും യുഎസും തമ്മിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

