പട്ന : ലാലു പ്രസാദിന്റെ ഭാര്യയും മുൻ ബീഹാർ മുഖ്യമന്ത്രിയുമായ റാബ്രി ദേവി സർക്കാർ വസതി ഒഴിയില്ലെന്ന് ആർജെഡി . ആർജെഡി സംസ്ഥാന പ്രസിഡന്റ് മംഗാനി ലാൽ ആണ് ഇക്കാര്യം അറിയിച്ചത് . കഴിഞ്ഞ ദിവസമാണ് റാബ്രി ദേവി സർക്കാർ വസതി ഒഴിയണമെന്ന് കാട്ടി സർക്കാർ നോട്ടീസ് നൽകിയത് . റാബ്രി ദേവി കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി താമസിക്കുന്ന വസതിയാണ് ഒഴിയണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയായ ആനി മാർഗിന് നേരെ എതിർവശത്തുള്ള 10, സർക്കുലർ റോഡിലെ ബംഗ്ലാവ് ഒരു സാഹചര്യത്തിലും ഒഴിപ്പിക്കാൻ അനുവദിക്കില്ലെന്നും മംഗനി ലാൽ മണ്ഡൽ മാധ്യമങ്ങളോട് പറഞ്ഞു. “ഭരണകക്ഷിയായ എൻഡിഎയ്ക്ക് നമ്മുടെ നേതാവ് ലാലു പ്രസാദിനോടുള്ള വിരോധമാണ് ഈ തീരുമാനം കാണിക്കുന്നത് “ എന്നും മംഗനി ലാൽ മണ്ഡൽ പറഞ്ഞു.
ബിജെപിയെ പ്രീണിപ്പിക്കാനാണ് നിതീഷ് കുമാർ ഈ തീരുമാനമെടുത്തതെന്നും മണ്ഡൽ ആരോപിച്ചു.‘ ലാലു പ്രസാദ് യാദവിനോടുള്ള ബിജെപിയുടെ ശത്രുത മനസ്സിൽ വെച്ചുകൊണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സഖ്യകക്ഷികളെയും പ്രീണിപ്പിക്കാൻ നിതീഷ് കുമാർ നമ്മുടെ നേതാവിനെ അപമാനിച്ചു.
പ്രതിപക്ഷത്താണെങ്കിലും, സമീപകാല നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തങ്ങളുടെ ഘടകകക്ഷികളേക്കാൾ കൂടുതൽ വോട്ടുകൾ ഞങ്ങൾക്ക് ലഭിച്ചുവെന്ന് ഭരണകക്ഷിയായ എൻഡിഎ ഓർമ്മിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച്, ഞങ്ങൾക്ക് 10 ദശലക്ഷത്തിലധികം വോട്ടുകൾ ലഭിച്ചു, അതേസമയം ഏറ്റവും വലിയ എൻഡിഎ ഘടകകക്ഷിയായ ബിജെപിക്ക് 9 ദശലക്ഷത്തിൽ താഴെ വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. അതിനാൽ അവർ ഞങ്ങളെ കുറച്ചുകാണാൻ ശ്രമിക്കരുത് .
ഞങ്ങൾ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടില്ല. സിസ്റ്റം ഞങ്ങൾക്കെതിരെ പ്രവർത്തിക്കുകയായിരുന്നു. വിജയികളായി ഞങ്ങളെ കണക്കാക്കണം” എന്നും മണ്ഡൽ പറഞ്ഞു. അതേസമയം ഏത് സർക്കാർ താമസസ്ഥലം ആർക്ക് അനുവദിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം സർക്കാരിനുണ്ട്” എന്ന് മന്ത്രി സന്തോഷ് കുമാർ സുമൻ പറഞ്ഞു.

