ടോക്കിയോ ; ടോക്കിയോയിൽ നിന്ന് സെൻഡായിയിലേക്ക് ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി . ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയ്ക്കൊപ്പമായിരുന്നു യാത്ര . ഇരു നേതാക്കളും തങ്ങളുടെ ട്രെയിൻ യാത്രയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടു.
“പ്രധാനമന്ത്രി മോദിയോടൊപ്പം സെൻഡായിയിലേക്ക്. ഇന്നലെ രാത്രി മുതൽ തുടരുന്നു, ഞാൻ കാറിനുള്ളിൽ നിന്ന് അദ്ദേഹത്തെ അനുഗമിക്കുന്നു,” ജാപ്പനീസ് പ്രധാനമന്ത്രി X-ൽ എഴുതി. പ്രധാനമന്ത്രി മോദിയും ചിത്രങ്ങൾ പങ്ക് വച്ചു.
ഇരു നേതാക്കളും ഈസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനിയിൽ പരിശീലനം നേടുന്ന ഇന്ത്യൻ ലോക്കോ പൈലറ്റുമാരെയും കണ്ട് സംസാരിച്ചു . പുതിയ ALFA-X ട്രെയിനും അവർ നിരീക്ഷിച്ചു, ട്രെയിൻ ഓപ്പറേറ്ററായ ‘JR East’ എന്നും അറിയപ്പെടുന്ന ഈസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനിയുടെ ചെയർമാൻ ബുള്ളറ്റ് ട്രെയിനിനെക്കുറിച്ച് വിശദീകരിച്ചു.
15-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിക്കായി ജപ്പാനിൽ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി മോദി, സെമികണ്ടക്ടർ പ്ലാന്റ്, ബുള്ളറ്റ്-ട്രെയിൻ കോച്ച് നിർമ്മാണ സൈറ്റ് എന്നിവയുൾപ്പെടെയുള്ള പ്രധാന വ്യാവസായിക സൗകര്യങ്ങൾ സന്ദർശിക്കാനാണ് സെൻഡായിയിൽ എത്തിയത് . തായ്വാനിലെ പവർചിപ്പ് സെമികണ്ടക്ടർ മാനുഫാക്ചറിംഗ് കോർപ്പറേഷൻ (PSMC) വികസിപ്പിച്ചെടുക്കുന്ന സെമികണ്ടക്ടർ വേഫർ ഫാബ്രിക്കേഷൻ പ്ലാന്റാണ് മിയാഗി പ്രിഫെക്ചറിലെ സെൻഡായിക്ക് സമീപമുള്ളത് .
സെമികണ്ടക്ടറുകൾ, AI, നിർണായക ധാതുക്കൾ, ശുദ്ധമായ ഊർജ്ജം എന്നിവ ഉൾപ്പെടുന്ന സാമ്പത്തിക സുരക്ഷയിൽ ഇന്ത്യയും ജപ്പാനും സഹകരിച്ച് പ്രവർത്തിക്കുന്നതിനാലാണ് പ്രധാനമന്ത്രി മോദി ഇവ സന്ദർശിക്കുന്നത്.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി വെള്ളിയാഴ്ചയാണ് ജപ്പാനിലെത്തിയത് . സുരക്ഷാ സഹകരണത്തെക്കുറിച്ചുള്ള സംയുക്ത പ്രഖ്യാപനത്തിൽ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കുകയും ചെയ്യും.

