ന്യൂഡൽഹി: സാധാരണക്കാരെ ഉന്നം വെച്ചും സ്കൂളുകളും ആരാധനാലയങ്ങളും ലക്ഷ്യം വെച്ചും പാകിസ്താൻ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം. നിയന്ത്രണ രേഖക്ക് സമീപത്തെ ഗുരുദ്വാരകളും ക്രിസ്ത്യൻ പള്ളികളും ക്ഷേത്രങ്ങളും ലക്ഷ്യമിട്ട് പാകിസ്താൻ നടത്തുന്ന ഷെല്ലാക്രമണം അവരുടെ ധാർമ്മിക പാപ്പരത്തമാണ് വ്യക്തമാക്കുന്നതെന്ന് വിദേശകാര്യ വക്താവ് വിക്രം മിസ്രി പ്രസ്താവനയിൽ പറഞ്ഞു.
മെയ് 7ന് രാവിലെ പാകിസ്താൻ നടത്തിയ രൂക്ഷമായ ഷെല്ലാക്രമണത്തിൽ പൂഞ്ചിലെ ക്രൈസ്റ്റ് സ്കൂൾ വിദ്യാർത്ഥികളായ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. അവരുടെ മാതാപിതാക്കൾക്ക് പരിക്കേറ്റു. പാക് ഷെല്ലാക്രമണം നടക്കുന്ന സമയത്ത് സ്കൂളിലെ സ്റ്റാഫും പ്രദേശവാസികളും സ്കൂളിലെ ഒരു ഭൂഗർഭ അറയിലാണ് കഴിഞ്ഞുകൂടിയത്. സ്കൂൾ അടച്ചിട്ടിരുന്നതിനാലാണ് വലിയ ആൾനാശം ഒഴിവായത്. ഗുരുദ്വാരകളും ക്രിസ്ത്യൻ പള്ളികളും ക്ഷേത്രങ്ങളും ലക്ഷ്യമിട്ട് പാകിസ്താൻ നടത്തുന്ന ആക്രമണങ്ങൾക്ക് പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ടാകാമെന്ന് വിക്രം മിസ്രി പറഞ്ഞു.
അമൃത്സറിലെ സൈനിക താവളങ്ങൾക്ക് പുറമേ സാധാരണക്കാരെയും പാകിസ്താൻ ലക്ഷ്യമിട്ടു. പാകിസ്താന്റെ പ്രകോപനങ്ങൾക്കെതിരെ ഇന്ത്യൻ സായുധ സേനകൾ ശക്തവും വ്യക്തവും ഉചിതവുമായ മറുപടി നൽകി. ഇന്ത്യയിൽ ആക്രമണം നടത്തുന്നത് ഇന്ത്യ തന്നെയാണ് എന്ന പാകിസ്താന്റെ പ്രചാരണം അടിസ്ഥാനരഹിതവും അപഹാസ്യവുമാണെന്നും മിസ്രി കൂട്ടിച്ചേർത്തു. നാനക്മാ സാഹിബ് ഗുരുദ്വാര ആക്രമിച്ചത് ഇന്ത്യയാണെന്ന പ്രചാരണത്തിലൂടെ പാകിസ്താൻ ഇന്ത്യയിൽ വർഗീയ വിഭജനം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയിലെ 36 കേന്ദ്രങ്ങൾ ലക്ഷ്യമാക്കി പാകിസ്താൻ അയച്ച നാന്നൂറോളം ഡ്രോണുകളിൽ മിക്കവയും ഇന്ത്യ തകർത്തതായി വാർത്താ സമ്മേളനത്തിൽ കേണൽ സോഫിയ ഖുറേഷി വ്യക്തമാക്കി. തുർക്കി നിർമ്മിത ഡ്രോണുകളാണ് ഇവയെന്നാണ് പ്രാഥമിക അന്വേഷണങ്ങളിൽ വ്യക്തമാകുന്നതെന്നും അവർ പറഞ്ഞു.
ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ശക്തി പരീക്ഷിക്കാനാകാം പാകിസ്താൻ ഇത്രയേറെ നിരീക്ഷണ ഡ്രോണുകൾ അയച്ചത്. അവശിഷ്ടങ്ങളുടെ ഫോറൻസിക് പരിശോധന നടന്ന് വരികയാണെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു.