ശ്രീനഗർ : പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ ഉൾപ്പെടെ മൂന്ന് ലഷ്കർ തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. ജമ്മു കശ്മീരിലെ ദാരയിലെ ലിദ്വാസ് പ്രദേശത്താണ് തിങ്കളാഴ്ച സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്.
തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, സൈന്യവും സിആർപിഎഫും ജമ്മു കശ്മീർ പോലീസും ‘ഓപ്പറേഷൻ മഹാദേവ്’ എന്ന രഹസ്യനാമത്തിൽ സംയുക്ത ഓപ്പറേഷൻ ആരംഭിക്കുകയായിരുന്നു.
രാവിലെ 11 മണിയോടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്, ഇപ്പോഴും തുടരുകയാണെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇതുവരെ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഇവരിൽ പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനും പാകിസ്ഥാൻ സൈന്യത്തിലെ മുൻ അംഗവുമായ ഹാഷിം മൂസ എന്നറിയപ്പെടുന്ന സുലൈമാനും ഉൾപ്പെടുന്നു.
കൊല്ലപ്പെട്ട മറ്റ് രണ്ട് തീവ്രവാദികൾ ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള പാകിസ്ഥാൻ പൗരന്മാരായ അബു ഹംസ, യാസിർ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ഡ്രോൺ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

