ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി . ട്രംപിന്റെ സമ്മർദ്ദത്തിന് വഴങ്ങി പ്രധാനമന്ത്രി രാജ്യത്തിന്റെ താൽപ്പര്യങ്ങൾ വിറ്റഴിക്കുകയാണെന്ന് രാഹുൽ ആരോപിച്ചു. അദാനി ഗ്രൂപ്പ് ഉൾപ്പെട്ട യുഎസ് കേസും “എപ്സ്റ്റീൻ ഫയലുകളും” പ്രധാനമന്ത്രിയെ സമ്മർദ്ദത്തിലാക്കുന്നുവെന്ന് രാഹുൽ പറഞ്ഞു .
ഇതുവരെ പുറത്തുവിടാത്ത കൂടുതൽ വിവരങ്ങൾ വെളിപ്പെടുമെന്ന സമ്മർദ്ദമാണ് പ്രധാനമന്ത്രിയെ അമേരിക്കയുമായി പ്രതികൂലമായ നിബന്ധനകൾക്ക് കീഴിൽ വ്യാപാര കരാറിൽ ഒപ്പിടാൻ പ്രേരിപ്പിച്ചതെന്ന് രാഹുൽ ഗാന്ധി അവകാശപ്പെട്ടു. “പ്രധാന കാര്യം നമ്മുടെ പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്യപ്പെട്ടു എന്നതാണ്. എപ്സ്റ്റീൻ ഫയലുകളുടെ ഉള്ളടക്കം അറിയാൻ ഇന്ത്യൻ പൊതുജനങ്ങൾക്ക് അവകാശമുണ്ട്. മറ്റ് കാര്യങ്ങൾക്കൊപ്പം പാർലമെന്റിൽ സംസാരിക്കാൻ എന്നെ അനുവദിക്കാത്തതിന്റെ കാരണവും ഇതാണെന്ന് “ രാഹുൽ പറഞ്ഞു.
അതേസമയം, യുഎസുമായുള്ള വ്യാപാര കരാർ ഇന്ത്യയ്ക്ക് നിർണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു. ഉൽപ്പാദന മേഖലയിൽ ഇത് ഒരു വലിയ നേട്ടമാകുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. എൻഡിഎ അംഗങ്ങൾ പാർലമെന്റിൽ പ്രധാനമന്ത്രിയെ ആർപ്പുവിളിച്ച് സ്വാഗതം ചെയ്തു. എന്നാൽ , മോദി യുഎസിന് കീഴടങ്ങി എന്ന വാദം പ്രതിപക്ഷം ശക്തിപ്പെടുത്തുകയാണ്. കീഴടങ്ങൽ മോദി എന്ന മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം വേദിയിലേക്ക് ഇരച്ചുകയറിയതോടെ ലോക്സഭാ നടപടികൾ ഉച്ചവരെ തടസ്സപ്പെട്ടു.
യുഎസ്-ഇന്ത്യ വ്യാപാര കരാറിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നലെ ആദ്യ സൂചന നൽകിയിരുന്നു . ഇന്ത്യ ഇനി വെനിസ്വേലയിൽ നിന്ന് എണ്ണ വാങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിർത്തുമെന്നും യുഎസ് പ്രസിഡന്റ് പരാമർശിച്ചിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് ഏർപ്പെടുത്തിയ 50% അധിക തീരുവ 18 ആയി കുറയ്ക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.

