ടെഹ്റാൻ : എത്രയും വേഗം ഇറാൻ വിടാൻ ഇന്ത്യക്കാർക്ക് നിർദേശം നൽകി ഇന്ത്യൻ എംബസി. ഇറാനും അമേരിക്കയും തമ്മിൽ സംഘർഷമുണ്ടാകുമെന്ന ആശങ്കകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ് . ലഭ്യമായ ഓപ്ഷനുകൾ ഉപയോഗിച്ച് എത്രയും വേഗം പോകണമെന്നാണ് നിർദേശം . ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്താണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇറാനിലെ വിദ്യാർത്ഥികൾ, ബിസിനസുകാർ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെ എല്ലാ ഇന്ത്യൻ പൗരന്മാരും രാജ്യം വിടാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇറാനിലെ ഇന്ത്യൻ പൗരന്മാരോടും ഇന്ത്യൻ വംശജരോടും അതീവ ജാഗ്രത പാലിക്കാനും പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കാനും എംബസി അഭ്യർത്ഥിച്ചു. പ്രതിഷേധക്കാർക്കെതിരെ ഇറാനിയൻ അധികൃതർ നടപടിയെടുത്ത ജനുവരി 5 നും ഇന്ത്യൻ സർക്കാർ സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു.
പോകാൻ തയ്യാറെടുക്കുന്നവർ എപ്പോഴും അവരുടെ പാസ്പോർട്ടുകൾ, തിരിച്ചറിയൽ കാർഡുകൾ, മറ്റ് യാത്രാ രേഖകൾ എന്നിവ കൈവശം വയ്ക്കണമെന്നും എംബസി ആവശ്യപ്പെട്ടു. ഇന്ത്യൻ പൗരന്മാർക്കായി പ്രത്യേക ഹെൽപ്പ്ലൈനും പുറത്തിറക്കിയിട്ടുണ്ട്: ഫോൺ: +989128109115, +989128109109, +989128109102, +989932179359.
ഇമെയിൽ: cons.tehran@mea.gov.in ആണവ കരാറിനെതിരെ അമേരിക്കയുടെ സമ്മർദ്ദം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ടെഹ്റാൻ, മഷ്ഹാദ് തുടങ്ങിയ നഗരങ്ങളിൽ പുതിയ വിദ്യാർത്ഥി പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഇറാൻ സർക്കാരിനെതിരെ സർവകലാശാല വിദ്യാർത്ഥികൾ തെരുവിലിറങ്ങി. ഡിസംബർ അവസാനത്തിൽ ആരംഭിച്ച സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെ രണ്ടാം ഘട്ടമാണിതെന്ന് വിദ്യാർത്ഥികൾ പറയുന്നു. സർവകലാശാല കാമ്പസുകളിലും ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

