ന്യൂഡൽഹി: ഇറാനെതിരായ യുഎസിന്റെയും ഇസ്രായേലിന്റെയും ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ , ഗൾഫ് രാജ്യങ്ങളിൽ നിന്ന് ആളുകൾ വൻതോതിൽ തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടയിൽ, ഫെബ്രുവരി 28 മുതൽ ഏകദേശം 2.44 ലക്ഷം പേർ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. പശ്ചിമേഷ്യയിലെ സ്ഥിതിഗതികളെക്കുറിച്ച് നടന്ന യോഗത്തിൽ വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി (ഗൾഫ്) അസീം ആർ മഹാജൻ ആണ് ഇക്കാര്യം അറിയിച്ചത് . സംഘർഷത്തിൽ ഇതുവരെ അഞ്ച് ഇന്ത്യൻ പൗരന്മാർ മരിച്ചതായും ഒരാളെ കാണാതായതായും അദ്ദേഹം വ്യക്തമാക്കി.
ഒമാനിലെ സോഹാർ നഗരത്തിൽ അടുത്തിടെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ച ഇന്ത്യയിലെത്തിച്ച് ജയ്പൂരിലെ അവരുടെ കുടുംബങ്ങൾക്ക് കൈമാറിയതായി അദ്ദേഹം പറഞ്ഞു. “ഇറാനിലെ വിദ്യാർത്ഥികളുൾപ്പെടെ 650 ഓളം ഇന്ത്യൻ പൗരന്മാർ അർമേനിയയിലേക്കും അസർബൈജാനിലേക്കും തിരിച്ചെത്തി . ഇപ്പോൾ ഏകദേശം 50 ഇന്ത്യക്കാർ കൂടി അർമേനിയയിലെത്തി, മറ്റു ചിലർ അസർബൈജാനിലേക്ക് പോയി. ഇറാനിലേക്ക് പോയ 284 തീർത്ഥാടകരും വിജയകരമായി അർമേനിയയിൽ എത്തിയിട്ടുണ്ട്. ഇതിൽ 130 തീർത്ഥാടകർ ഇന്ന് ഡൽഹിയിൽ എത്തും,” വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
വിദേശകാര്യ മന്ത്രാലയ കൺട്രോൾ റൂം പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്നും ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നുണ്ടെന്നും രൺധീർ ജയ്സ്വാൾ അറിയിച്ചു. ഇൻകമിംഗ് കോളുകളുടെയും ഇമെയിലുകളുടെയും എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും ജയ്സ്വാൾ പറഞ്ഞു.
‘ ലോകത്തിലെ പ്രധാന വളർന്നുവരുന്ന സമ്പദ്വ്യവസ്ഥകളായ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഇന്തോനേഷ്യ എന്നിവയുടെ സ്വാധീനമുള്ള ഗ്രൂപ്പാണ് ബ്രിക്സ്. ഇന്ത്യയാണ് ബ്രിക്സിന്റെ അധ്യക്ഷൻ. പല ബ്രിക്സ് അംഗരാജ്യങ്ങളും ഈ സംഘർഷത്തിൽ നേരിട്ട് പങ്കാളികളാണ്, അതിനാൽ വിവിധ രാജ്യങ്ങൾക്കിടയിലുള്ള സ്ഥാനങ്ങളിലെ വിടവ് നികത്തുന്നത് വെല്ലുവിളി നിറഞ്ഞതാണ്. എങ്കിലും, ഞങ്ങൾ എല്ലാ കക്ഷികളുമായും ബന്ധപ്പെട്ടിരിക്കുന്നു.
സംഘർഷത്തിന്റെ തുടക്കം മുതൽ, സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാത സ്വീകരിക്കുക എന്നതാണ് ഇന്ത്യയുടെ നിലപാട്. എല്ലാ രാജ്യങ്ങളോടും സംയമനം പാലിക്കാനും സംഘർഷം വഷളാക്കാതിരിക്കാനും ഞങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ട്” ജയ്സ്വാൾ പറഞ്ഞു.

