ഡബ്ലിൻ: വാടകയ്ക്ക് പകരമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത് നിരോധിക്കുന്നതിനുള്ള നിയമനിർമ്മാണവുമായി ബന്ധപ്പെട്ട ബില്ല് ഇന്ന് മന്ത്രിസഭ പരിഗണിക്കും. നിയമത്തിന്റെ കരട് രൂപ രേഖ ഉടൻ തയ്യാറാക്കാൻ നിയമമന്ത്രി ജിം ഒ കെല്ലഗൻ ഇന്ന് സർക്കാരിനോട് ആവശ്യപ്പെടും. വാടകയ്ക്ക് പകരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുന്ന വീട്ടുടമകൾക്ക് കർശന ശിക്ഷകൾ വ്യവസ്ഥചെയ്യുന്നതാണ് നിയമം.
പുതിയ ക്രിമിനൽ നിയമ- സിവിൽ നിയമ ( മറ്റ് വ്യവസ്ഥകൾ) ബിൽ 2025 ന്റെ ഭാഗമായിട്ടാണ് പുതിയ നിയമം രാജ്യത്ത് കൊണ്ടുവരുന്നത്. നിയമം പാസാകുന്നതോടെ വാടകയ്ക്ക് പകരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രീതി പൂർണമായി ഇല്ലാതാകും. വാടക നൽകാൻ കഴിയാത്തതിന്റെ പേരിൽ സ്ത്രീകളും പെൺകുട്ടികളും വ്യാപകമായി ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. കുറ്റകൃത്യത്തിന് 5,000 യൂറോ പിഴവരെ നിയമം വ്യവസ്ഥ ചെയ്യുന്നു.