കൊച്ചി: ശബരിമലയിലെ നടൻ ദിലീപിന്റെ വിഐപി ദർശനത്തിൽ കടുത്ത അതൃപ്തി അറിയിച്ച് ഹൈക്കോടതി. സംഭവത്തിൽ ദേവസ്വം ബോര്‍ഡിനോട് കോടതി വിശദീകരണം തേടി.മറ്റുള്ളവരുടെ ദർശനം തടസ്സപ്പെടുത്തി താരത്തിന് എങ്ങനെയാണ് വിഐപി പരിഗണന ലഭിച്ചത് എന്നും കോടതി ചോദിച്ചു.
ശബരിമലയിൽ ആർക്കും പ്രത്യേക നൽകാൻ പാടില്ലെന്നും ഇക്കാര്യം ദേവസ്വം ബോർഡ് ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. നിലയ്ക്കലെത്തിയാൽ എല്ലാവരും സാധാരണ ഭക്തരാണെന്നും കോടതി നേരത്തെ ഓർമിപ്പിച്ചിരുന്നു. ഇതിനിടയിലാണ് നിർദേശം ലംഘിച്ച് ദിലീപ് ദർശനത്തിനെത്തിയത്.
വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ കോടതി സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാനും നിർദേശിച്ചു. ഉച്ചയോടെ മറുപടി അറിയിക്കണമെന്നാണ് ദേവസ്വം ബോർഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെയാണ് നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തിയത്.
വ്യാഴാഴ്ച നടയടക്കുന്നതിന് തൊട്ടുമുൻപാണ് ദിലീപ് ദർശനം നടത്തിയത്. ഹരിവരാസനം കീർത്തനം പൂർത്തിയായി നടയടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. കഴിഞ്ഞ വര്‍ഷങ്ങളിലും നടൻ ശബരിമല ദര്‍ശനം നടത്തിയിരുന്നു.