പത്തനംതിട്ട : സ്വർണ്ണക്കൊള്ള വിഷയത്തിൽ ശബരിമല സന്നിധാനത്ത് വീണ്ടും പരിശോധനയ്ക്കെത്തി ജസ്റ്റിസ് കെ ടി ശങ്കരൻ . നട തുറന്ന ശേഷം സന്നിധാനത്തെ സ്ട്രോങ് റൂം വീണ്ടും പരിശോധിക്കാനാണ് തീരുമാനം.ആദ്യഘട്ടത്തിൽ മൂന്ന് ദിവസങ്ങളിലായി അദ്ദേഹം സന്നിധാനത്ത് പരിശോധന നടത്തിയിരുന്നു.ചെന്നൈയിൽ അറ്റക്കുറ്റപ്പണി പൂർത്തിയാക്കി തിരികെ എത്തിച്ച ദ്വാരപാലക ശില്പങ്ങളുടെ പാളികൾ അടക്കം അദ്ദേഹം പരിശോധിച്ചിരുന്നു.എങ്കിലും കൂടുതൽ പരിശോധനകൾ വേണമെന്ന നിലപാടിലാണ് ജസ്റ്റിസ് കെടി ശങ്കരൻ .
രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കൂടി മാനിച്ചാകും പരിശോധന.ആറന്മുളയിലെ പ്രധാന സ്ട്രോങ് റൂം പിന്നീട് തുറന്ന് പരിശോധിക്കും. അതേസമയം ശബരിമലയിലെ സ്വർണ്ണക്കൊള്ള അടക്കമുള്ള വിഷയങ്ങളിൽ പ്രാഥമിക പരിശോധന കഴിഞ്ഞ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയടക്കമുള്ള നടപടികളിലേയ്ക്ക് ഉടൻ കടക്കും.കേസിലെ പ്രതിയും, സൂത്രധാരനുമായ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.സ്മാർട്ട് ക്രിയേഷൻസിന്റെ ഇടപാടുകളിൽ ദുരൂഹത സംശയിക്കുന്ന അന്വേഷണ സംഘം തുടർ അന്വേഷണത്തിൽ സ്ഥാപന അധികാരികളെയും പ്രതിചേർത്തേക്കും.

