തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേകിനെതിരായ ഇഡി സമൻസിനെതിരെ പൊട്ടിത്തെറിച്ച് മന്ത്രി വി ശിവൻകുട്ടി . മുഖ്യമന്ത്രിക്കെതിരായ നീക്കമാണിതെന്നും ഈ ‘മുടന്തൻ ശ്രമം’ പരാജയപ്പെട്ടുവെന്നും ശിവൻ കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ മകനെതിരെ ഇഡി ഒരു കേസും മുന്നോട്ട് കൊണ്ടുപോകാത്തതോടെ ഇത് വ്യക്തമാണെന്നും ശിവൻ കുട്ടി പറഞ്ഞു.
“അവർക്ക് ഞങ്ങളെ രാഷ്ട്രീയമായി അട്ടിമറിക്കാൻ കഴിയില്ല. അതിനാൽ കുടുംബാംഗങ്ങളെ അതിലേക്ക് വലിച്ചിഴയ്ക്കാൻ അവർ തീരുമാനിച്ചു. സർക്കാരിനും സിപിഎമ്മിനും ഒന്നും മറച്ചുവെക്കാനില്ല. ഏത് അന്വേഷണവും നേരിടാൻ ഞങ്ങൾ തയ്യാറാണ്. ഇഡി എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് ഇപ്പോൾ കേരളത്തിലെ ജനങ്ങൾക്ക് വ്യക്തമായ ധാരണയുണ്ട്. എന്തെങ്കിലും കാര്യമുണ്ടായിരുന്നെങ്കിൽ, ഒന്നര വർഷത്തിലേറെയായി ഇഡി എന്തിനാണ് നിഷ്ക്രിയമായിരുന്നത്? സമൻസ് ലഭിച്ചിട്ടും ഹാജരാകാത്ത ഒരാൾക്കെതിരെ ചെറിയ തുടർനടപടികൾ പോലും സ്വീകരിക്കാത്തതിലൂടെ ഈ കേസിൽ അടിസ്ഥാനമില്ലെന്ന് ഇഡി തെളിയിച്ചു, ”വി ശിവൻകുട്ടി പറഞ്ഞു. അതേസമയം, കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകനെ ഇഡി വിളിച്ചുവരുത്തിയതിനെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ചതിന് പിന്നിൽ നിഗൂഢതയുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് 2023 ൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ നിന്ന് സമൻസ് ലഭിച്ചതായാണ് റിപ്പോർട്ടുകൾ . 2023 ഫെബ്രുവരി 14 ന് രാവിലെ 10:30 ന് കൊച്ചി ഓഫീസിൽ ഹാജരാകാൻ ഇഡി വിവേകിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിവേക് കിരൺ ഹാജരായില്ല.

