ന്യൂഡൽഹി : മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഹർജിയിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. രാഷ്ട്രീയ വിഷയങ്ങൾ കോടതിയിൽ കൊണ്ടുവരരുതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
സിഎംആർഎൽ എക്സലോജിക് ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ എംഎൽഎ സുപ്രീം കോടതിയെ സമീപിച്ചത് . വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള തന്റെ ഹർജി ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്.മുഖ്യമന്ത്രി ഉൾപ്പെടെ ഏഴ് പേർക്കെതിരായ പരാതി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതിനെത്തുടർന്നാണ് മാത്യു കുഴൽനാടൻ ഹൈക്കോടതിയെ സമീപിച്ചത്. അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട കുറ്റകൃത്യം ഹർജിയിലോ നൽകിയ രേഖകളിലോ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
എന്നാൽ സുപ്രീം കോടതി വിഷയത്തിൽ ഇടപെടാത്തത് സാങ്കേതിക കാരണങ്ങളാലാണെന്നായിരുന്നു മാത്യു കുഴൽനാടന്റെ പ്രതികരണം. രാഷ്ട്രീയ പോരാട്ടം മുന്നോട്ട് കൊണ്ടുപോകുകയും നിയമപരമായി മുന്നോട്ട് പോകുകയും ചെയ്യും. തനിക്കെതിരെ എത്ര സൈബർ ആക്രമണങ്ങൾ ഉണ്ടായാലും താൻ പിന്മാറില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. നീതിക്കുവേണ്ടിയാണ് താൻ പോരാടുന്നത്. നടത്തിയ പോരാട്ടം വെറുതെയാകില്ല. മുഖ്യമന്ത്രി ജനങ്ങളോട് ഉത്തരം പറയേണ്ടിവരുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

