കൊച്ചി: സേവ് ബോക്സ് ആപ്പ് ഡെപ്പോസിറ്റ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയ്ക്ക് ഏകദേശം ഒരു കോടി രൂപ പ്രതിഫലം ലഭിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തി. നടന്റെയും ഭാര്യ സരിതയുടെയും അക്കൗണ്ടുകളിലേക്കാണ് പണം എത്തിയത്. തട്ടിപ്പിലെ മുഖ്യപ്രതിയായ സ്വാദിഖ് റഹീമിന്റെ കമ്പനികളിൽ നിന്നാണ് പണം വന്നത്. ബ്രാൻഡ് അംബാസഡറാകാനുള്ള പണമാണിതെന്ന് ജയസൂര്യ പറഞ്ഞതായാണ് റിപ്പോർട്ട്.
നടന്റെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾ നടത്താനാണ് ഇ.ഡിയുടെ നീക്കം . നടനെ വീണ്ടും ചോദ്യം ചെയ്യും, ജനുവരി 7 ന് വീണ്ടും ഹാജരാകാൻ നിർദ്ദേശിച്ച് നോട്ടീസും നൽകിയിട്ടുണ്ട് . സ്വാദിഖ് റഹീമുമായി പരിചയമുള്ള കൂടുതൽ സിനിമാ വ്യക്തികളുണ്ടെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. സ്വാദിഖിന്റെ സിനിമാ ബന്ധങ്ങളും ഇ.ഡി അന്വേഷിക്കും.
ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ ഓൺലൈൻ ലേല ആപ്പാണിത്. സിനിമാ താരങ്ങളുമായി അടുത്ത ബന്ധമുള്ള സ്വാദിഖ്, ജയസൂര്യയെ ആപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്ഷണിച്ചു. രണ്ട് കോടി രൂപ പ്രതിഫലം നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. മറ്റ് നിരവധി സിനിമാ താരങ്ങളും ആപ്പിന്റെ പ്രചാരണത്തിനായി പ്രവർത്തിച്ചിരുന്നു. ആപ്പുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ 2023 ൽ പുറത്തുവന്നു. കേസിൽ ജയസൂര്യയെ രണ്ടുതവണ ചോദ്യം ചെയ്തു. ഭാര്യ സരിതയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
സേവ് ബോക്സ് എന്ന പേരിൽ വിവിധ സ്ഥലങ്ങളിൽ ബിസിനസ് സ്ഥാപനങ്ങൾ ആരംഭിക്കാമെന്ന് പറഞ്ഞ് നിരവധി പേരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവത്തിൽ പോലീസ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
സേവ് ബോക്സ് ആപ്പ് നിക്ഷേപമെന്ന പേരിൽ കോടികൾ തട്ടിച്ചതിന് ഇതിന്റെ ഉടമ തൃശൂർ സ്വദേശി സ്വാതിഖ് റഹീമിനെ 2023ൽ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങൾ ലേലത്തിലൂടെ സ്വന്തമാക്കൽ, ആമസോൺ മാതൃകയിലുള്ള സേവ് ബോക്സ് എക്സ്പ്രസ് എന്ന ഡെലിവറി സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി, സ്റ്റാർട്ട് അപ്പ് സ്ഥാപനങ്ങൾക്ക് നിക്ഷേപം ശരിയാക്കൽ, ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോ ഏജൻസി ആരംഭിക്കൽ തുടങ്ങി ഒട്ടേറെ പദ്ധതികളിൽ നിന്നായി കോടിക്കണക്കിനു രൂപയാണ് സ്വാതിക് ആളുകളിൽനിന്ന് പിരിച്ചത് എന്നായിരുന്നു ആരോപണം.

