ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുർമു ഈ മാസം 22ന് ശബരിമലയിൽ ദർശനം നടത്തും. തുലാമാസ പൂജയുടെ അവസാന ദിനമാണ് രാഷ്ട്രപതി സന്നിധാനത്തെത്തുന്നത്. ദർശനം നടത്തി അന്ന് തന്നെ മലയിറങ്ങും. ഇതാദ്യമായാണ് രാഷ്ട്രപതി ശബരിമലയിൽ ദർശനത്തിനെത്തുന്നത്.
22ന് ഉച്ചയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങുന്ന രാഷ്ട്രപതി ഹെലികോപ്റ്ററിൽ നിലയ്ക്കലിലെത്തും. തുടർന്നാണ് ശബരിമലയിലേക്കു പോകുക. പമ്പയിൽ നിന്ന് നടന്നാകും മലകയറുക. അതിനിടെ വിശ്രമിക്കേണ്ടി വന്നാൽ അഞ്ച് പോയിന്റുകൾ നിശ്ചയിച്ചിട്ടുണ്ട്. രാഷ്ട്രപതിക്ക് തങ്ങാൻ പമ്പയിലും സന്നിധാനത്തും ഗസ്റ്റ് ഹൗസുകൾ നവീകരിച്ചു.
16നാണ് തുലാമാസ പൂജയ്ക്കായി ശബരിമല നടതുറക്കുന്നത്. രാഷ്ട്രപതി ഈ മാസം ശബരിമല ദർശനത്തിന് എത്തുമെന്ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമ വേദിയിൽ ദേവസ്വം മന്ത്രി വി.എന്‍. വാസവന് അറിയിച്ചിരുന്നു.
കഴിഞ്ഞ മേയിൽ ശബരിമല ദർശനത്തിന് നിശ്ചയിച്ചിരുന്നു . എന്നാൽ, ഓപ്പറേഷൻ സിന്ദൂറിനെത്തുടർന്നു സന്ദർശനം മാറ്റി. രാഷ്ട്രപതിയുടെ സന്ദർശനത്തിനു മുന്നോടിയായി ശബരിമലയിൽ സുരക്ഷാ സജ്ജീകരണങ്ങൾ നേരത്തേ പരിശോധിച്ചിരുന്നു.

