കൊച്ചി : ഇന്ന് ഉത്രാടപ്പാച്ചിൽ . തിരുവോണത്തെ വരവേൽക്കാൻ അവസാന വട്ട ഒരുക്കങ്ങളിലാണ് മലയാളികൾ . ഓണത്തിന് ആവശ്യമായതെല്ലാം വാങ്ങാനുള്ള അവസാന നിമിഷത്തെ തിരക്കാണിത്. മാർക്കറ്റുകളിലും പച്ചക്കറി കടകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത് . തുണിക്കടകളിലും , നടപ്പാതകളിലെ കച്ചവടക്കാരുടെ മുന്നിലും ആളുകൾ തിക്കി തിരക്കുകയാണ് .
യഥാർത്ഥ പൂക്കൾ കൊണ്ട് നിർമ്മിച്ച പൂക്കളത്തിന് പകരം, പ്ലാസ്റ്റിക് പൂക്കളമാണ് വിപണിയിൽ ഇത്തവണ . ഓണക്കൊടി പ്രധാനമായതിനാൽ, ഇത്തവണ ഓണത്തിന് വ്യത്യസ്തമായ കേരള വസ്ത്രങ്ങൾ വിപണിയിൽ ലഭ്യമാണ്. തലസ്ഥാന നഗരത്തിലെ മാർക്കറ്റുകൾ ഉൾപ്പെടെ പല സ്ഥലങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ചാല, പഴവങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആളുകൾ ഒഴുകിയെത്തുന്നു. കേരളത്തിൽ മാത്രമല്ല, മലയാളികൾ തങ്ങൾ താമസിക്കുന്ന എല്ലാ രാജ്യങ്ങളിലും ഓണം ആഘോഷിക്കുന്നുണ്ട്.
മലയാളികൾ കൂടുതലുള്ള ദുബായ്, അബുദാബി, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലെ പഴംപച്ചക്കറി മാർക്കറ്റുകളിൽ ഏതാനും ദിവസമായി തിരക്കാണെന്ന് കച്ചവടക്കാർ പറഞ്ഞു.

