തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ .കാലവർഷം ഇന്നു തന്നെ കേരള തീരത്ത് പ്രവേശിച്ചേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചനം . 2009 മെയ് 23 ന് ശേഷം ഇതാദ്യമായാണ് ഇത്ര നേരത്തെ കാലവർഷമെത്തുന്നത് . സാധാരണയായി, തെക്കുപടിഞ്ഞാറൻ മൺസൂൺ ജൂൺ 1 ന് കേരളത്തിൽ എത്തുകയും ജൂലൈ 8 ഓടെ മറ്റിടങ്ങളിലേയ്ക്കും എത്തുകയുമാണ് പതിവ്.
അതേസമയം സംസ്ഥാനത്തുടനീളം കനത്ത മഴ തുടരുകയാണ്. തലസ്ഥാന നഗരത്തിലെ പ്രസ് ക്ലബ് റോഡിലും പേട്ടയ്ക്കടുത്തും ജില്ലയുടെ പല ഭാഗങ്ങളിലും മരങ്ങൾ കടപുഴകി വീണു. പെരുമ്പഴുതൂരിൽ, വീടിന് മുകളിൽ മരം വീണു, വീട് പൂർണ്ണമായും തകർന്നു. മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നും റവന്യൂ മന്ത്രി മുന്നറിയിപ്പ് നൽകി.കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ദിവസം കൂടി കനത്ത മഴ തുടരും.
കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ 27 വരെ മത്സ്യബന്ധനം നിരോധിച്ചിരിക്കുന്നു. കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന്, ഇടുക്കിയിലെ വിനോദസഞ്ചാര മേഖലകളിൽ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ് ഉൾപ്പെടെയുള്ള ജല പ്രവർത്തനങ്ങൾ നിരോധിച്ചിരിക്കുന്നു. നിലവിലുള്ള റെഡ് അലേർട്ട് കാരണം തിങ്കളാഴ്ച വൈകുന്നേരം 7 മുതൽ രാവിലെ 6 വരെ രാത്രി യാത്രയും നിരോധിച്ചിരിക്കുന്നു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ദുരന്തനിവാരണം പൂർണ്ണമായും സജ്ജമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

