കണ്ണൂർ ; എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐയ്ക്ക് വിടുന്നതിൽ താൻ നടത്തിയ പരാമർശം മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് . പറഞ്ഞകാര്യം വളച്ചൊടിച്ചും അതിനുമേൽ വ്യാഖ്യാനങ്ങൾ ചമച്ചും ചിലർ സായൂജ്യമടയുന്നുണ്ട്. തങ്ങൾക്കെന്തോ സിബിഐപ്പേടി ബാധിച്ചു എന്നാണ് ചിലരുടെ വ്യാഖ്യാനമെന്നും രാഗേഷ് സമൂഹമാധ്യമത്തിൽ പങ്ക് വച്ച കുറിപ്പിൽ പറയുന്നു.
സിപിഐഎമ്മിന് ഇതിൽ ഭയക്കേണ്ടതായ ഒരു കാര്യവുമില്ല. പത്രമാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞത് സംസ്ഥാന സർക്കാരെടുത്ത നയപരമായ തീരുമാനത്തെക്കുറിച്ചാണ്. നേരത്തെ ഹൈക്കോടതിയും സുപ്രീം കോടതിയും സിബിഐ അന്വേഷണാവശ്യം നിരസിച്ചിരുന്നുവെന്നും രാഗേഷ് ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
വ്യാഖ്യാനപടുക്കൾക്ക് നല്ല നമസ്കാരം!
നവീൻ ബാബു കേസ് സിബിഐക്കു വിടാൻ തീരുമാനിച്ച മുഖ്യമന്ത്രി സതീശൻ മേനോന്റെ തീരുമാനത്തെ സംബന്ധിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. പറഞ്ഞകാര്യം വളച്ചൊടിച്ചും അതിനുമേൽ വ്യാഖ്യാനങ്ങൾ ചമച്ചും ചിലർ സായൂജ്യമടയുന്നുണ്ട്. ഞങ്ങൾക്കെന്തോ സിബിഐപ്പേടി ബാധിച്ചു എന്നാണ് ചിലരുടെ വ്യാഖ്യാനം. വ്യാഖ്യാനപടുക്കളോട് പറയാനുള്ളത് ഒറ്റകാര്യം മാത്രമാണ്. സിപിഐഎമ്മിന് ഇതിൽ ഭയക്കേണ്ടതായ ഒരു കാര്യവുമില്ല. പത്രമാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞത് സംസ്ഥാന സർക്കാരെടുത്ത നയപരമായ തീരുമാനത്തെക്കുറിച്ചാണ്. നേരത്തെ ഹൈക്കോടതിയും സുപ്രീം കോടതിയും സിബിഐ അന്വേഷണാവശ്യം നിരസിച്ചിരുന്നു. ഹൈക്കോടതി സിബിഐ അന്വേഷണ ഹർജി തള്ളുന്ന ഘട്ടത്തിൽ കുടുംബത്തിന്റെ അഭ്യർത്ഥനപ്രകാരം അവരുടെ ആശങ്കകൾകൂടി പരിഗണിച്ചുകൊണ്ട് അന്വേഷണം നടത്താനാവശ്യപ്പെട്ടിരുന്നു. വിജിലൻസ് ഇക്കാര്യം പരിശോധന നടത്തി കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചു എന്നാണ് മനസ്സിലാക്കുന്നത്. ഈ ഘട്ടത്തിൽ കേസ് സിബിഐക്ക് വിടുന്നത് കേന്ദ്ര അന്വേഷണ ഏജൻസികളോടുള്ള വിധേയത്വവും സംസ്ഥാന സർക്കാരിനു കീഴിലെ വിജിലൻസിനോടുള്ള വിശ്വാസക്കുറവും കാരണമാണ് എന്നാണ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. അതൊരു നയപരമായ വിഷയത്തിന്മേലുള്ള അഭിപ്രായപ്രകടനമാണ്. കേരളത്തിന്റെ മുഖ്യമന്ത്രി കേന്ദ്ര ഏജൻസികളോടു കാട്ടുന്ന അമിതപ്രേമം ഇക്കഴിഞ്ഞ ആഴ്ചയും നമ്മൾ കണ്ടതാണ്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതിന്റെ പിറ്റേന്നുതന്നെ മുൻമുഖ്യമന്ത്രി സഖാവ് പിണറായിയുടെ വീട്ടിൽ ഇഡി കയറിയത് കേവലം യാദൃശ്ചികമല്ല എന്നുറപ്പാണ്. ദിനേനെ അഞ്ചും ആറും തവണ മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ അഭിരമിക്കുന്ന മുഖ്യമന്ത്രി, ഇഡി റെയ്ഡിനെ തുടർന്ന് മൗനത്തിന്റെ വാൽമീകത്തിനകത്തു കയറിയിരുന്നത് നമ്മൾ കണ്ടതാണ്. വിഡി സതീശന്റെ കേന്ദ്ര ഏജൻസികളോടുള്ള ഈ പ്രേമത്തിനു പിന്നിലെ രാഷ്ട്രീയം എന്താണെന്നാണ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ചോദിച്ചത്. സിബിഐ, ഇഡി മുതലായ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ എതിരാളികളെയാകെ വേട്ടയാടാനുള്ള ബിജെപിയുടെ ഉപകരണങ്ങളായാണ് കോൺഗ്രസ്സ് ദേശീയതലത്തിൽ വിലയിരുത്തുന്നത്. ആ സമീപനവുമായി ഒത്തുപോകുന്നതല്ല വിഡി സതീശന്റെ നിലപാടുകൾ. വിജിലൻസ് വകുപ്പ് കൈകാര്യം ചെയ്യുന്ന തന്റെ കാബിനറ്റിലെ രമേശ് ചെന്നിത്തലയേക്കാൾ അദ്ദേഹത്തിനു വിശ്വാസം നരേന്ദ്ര മോദിയോടും അമിത് ഷായോടുമാണ്. അഴിമതി തടയാനെന്ന പേരിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന 130 ആം ഭരണഘടനാ ഭേദഗതിക്കുള്ള കേന്ദ്ര നീക്കത്തെ കോൺഗ്രസ്സ് ഉൾപ്പെടെയുള്ള രാജ്യത്തെ പ്രതിപക്ഷ കക്ഷികളാകെയാണ് എതിർത്തിരുന്നത്. എന്നാൽ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശൻ മൗനത്തിലായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പല കാലങ്ങളിലുള്ള അത്തരം മൗനങ്ങളെയും കേന്ദ്ര ഏജൻസികളോടുള്ള അമിത താല്പര്യത്തേയുമാണ് വിമർശിച്ചത്. വ്യാഖ്യാനപടുക്കൾ സ്വല്പം മാറിനിന്ന് കരയുക
Post Views: 34