തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത. കോട്ടയം ജില്ലയിൽ കഴിഞ്ഞ ദിവസം കനത്ത മഴയാണ് പെയ്തത് . പാലായിൽ, ഇടിമിന്നലേറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. സഹോദരങ്ങളായ ആൻ മരിയയ്ക്കും ആൻഡ്രൂസിനുമാണ് പരിക്കേറ്റത് . ഇവരെ ചേർത്തുങ്കലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു സംഭവത്തിൽ, കോട്ടയം തുരുത്തിപ്പാലത്ത് ഭാരത് ആശുപത്രിയിലെ നഴ്സിന് മരം വീണ് പരിക്കേറ്റു.
അതേസമയം സംസ്ഥാനത്ത് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കൊപ്പം ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
ഇന്നു മുതൽ, സംസ്ഥാനത്തുടനീളമുള്ള ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.