മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 9 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. അബുദാബിയിൽ നിന്ന് കൊണ്ടുവന്ന 18 കിലോ കഞ്ചാവ് എത്തിച്ചത് . സാധനങ്ങൾ സ്വീകരിക്കാൻ എത്തിയ കണ്ണൂർ മട്ടന്നൂർ സ്വദേശികളായ പ്രിഞ്ചിൽ (35), റോഷൻ ആർ ബാബു (33) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. രക്ഷപെട്ട യാത്രക്കാരനായി തെരച്ചിൽ ആരംഭിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ട്രോളി ബാഗിലാണ് കഞ്ചാവ് കൊണ്ടുവന്നത്
അതേസമയം, കഞ്ചാവ് കടത്തിന് പുതിയ തന്ത്രം വികസിപ്പിച്ചെടുത്ത നാല് പശ്ചിമ ബംഗാൾ സ്വദേശികളെ നെടുമ്പാശ്ശേരിയിൽ നിന്ന് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. മുർഷിദാബാദ് സ്വദേശികളായ രാഖിബുൾ മൊല്ല (21), സിറാജുൽ മുൻഷി (30), റാബി (42), സൈഫുൾ ഷെയ്ഖ് (36) എന്നിവരെ റൂറൽ ജില്ലാ ഡാൻസാഫ് സംഘവും നെടുമ്പാശ്ശേരി പോലീസും ചേർന്നാണ് പിടികൂടിയത്. 200 സൈക്കിൾ പമ്പുകളിൽ നിറച്ച 24 കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്.
ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ നെടുമ്പാശ്ശേരി വിമാനത്താവള സിഗ്നൽ ജംഗ്ഷനിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കിലോയ്ക്ക് 2,000 രൂപ നൽകിയാണ് ഇവർ ഒഡീഷയിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്നത്. ഇവിടെ പത്തിരട്ടി വിലയ്ക്ക് കഞ്ചാവ് വിൽക്കാൻ പദ്ധതിയിട്ടു.
കോയമ്പത്തൂരിൽ ട്രെയിനിൽ നിന്നിറങ്ങിയ ശേഷം സംഘം ബസിൽ അങ്കമാലിയിലെത്തി. തുടർന്ന് ഒരു ഓട്ടോയിൽ പോകുന്നതിനിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.സൈക്കിൾ പമ്പുകൾ വിൽക്കാനെന്ന വ്യാജേനയാണ് ഇവർ യാത്ര ചെയ്തത്. എല്ലാ പമ്പുകളിലും കഞ്ചാവ് നിറച്ചിരുന്നു. ഇത്തരമൊരു മയക്കുമരുന്ന് കടത്ത് പിടിക്കപ്പെടുന്നത് ഇതാദ്യമാണ്

