ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൊച്ചി സ്വദേശിയായ മോഡലിനെയും മുൻ റിയാലിറ്റി ഷോ താരത്തെയും തിങ്കളാഴ്ച എക്സൈസ് ചോദ്യം ചെയ്യും. ഇവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. എക്സൈസ് വകുപ്പ് നേരിട്ട് ഇവർക്ക് നോട്ടീസ് കൈമാറി. നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർക്കും ഈ ദിവസം ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു.
കേസിൽ കണ്ണൂർ സ്വദേശി തസ്ലീമ സുൽത്താന (ക്രിസ്റ്റീന-43), ഭർത്താവ് സുൽത്താൻ അക്ബർ അലി (43), കൂട്ടാളി മണ്ണഞ്ചേരി സ്വദേശി കെ.ഫിറോസ് (26) എന്നിവരെ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ അശോക് കുമാറിൻ്റെ നേതൃത്വത്തിൽ വ്യാഴാഴ്ച ഉച്ചയോടെ പ്രതികളെ കോടതിയിൽ ഹാജരാക്കി. തസ്ലീമ സുൽത്താൻ്റെ ഫോണിൽ നിന്നും ലഭിച്ച ചാറ്റുകളിൽ നിന്നും ശാസ്ത്രീയ പരിശോധനയിലൂടെ ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ റിയാലിറ്റി ഷോ താരത്തിൻ്റെയും മോഡലിൻ്റെയും വിവരങ്ങൾ എക്സൈസ് ശേഖരിക്കും.
നോട്ടീസ് ലഭിച്ചവർ തസ്ലീമയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതായി സ്ഥിരീകരിച്ചു. ഇത് മയക്കു മരുന്നിനായാണോ എന്ന് കണ്ടെത്തും . ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിച്ച് വിചാരണ തുടങ്ങാനുള്ള തിരക്കിലാണ് അന്വേഷണ സംഘം.