കൊച്ചി: ഔദ്യോഗിക അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം നിലനിൽക്കെ, എഡിജിപി എസ് ശ്രീജിത്തിന് ഡിജിപി ആയി സ്ഥാനക്കയറ്റം നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച് ഹൈക്കോടതി . സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത കോടതി, ആരോപണം നേരിടുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകുന്നതിൽ എന്തിനാണ് ഇത്ര തിടുക്കം കാണിച്ചതെന്നും ചോദിച്ചു. എഡിജിപിയെ ഡിജിപിയായി നിയമിക്കുന്നതിന് വിജിലൻസ് ക്ലിയറൻസ് നിർബന്ധമാണെന്നും സ്ഥാനക്കയറ്റം നിയമങ്ങൾ ലംഘിച്ചതായി തോന്നുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ വിദേശയാത്ര നടത്തി ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്തുവെന്ന പരാതിയിൽ ശ്രീജിത്തിന് നൽകിയ ക്ലീൻ ചിറ്റ് ഹൈക്കോടതി അടുത്തിടെ റദ്ദാക്കിയിരുന്നു. ഉദ്യോഗസ്ഥനെ സംരക്ഷിച്ചതിന് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയെയും കോടതി വിമർശിച്ചിരുന്നു. ശ്രീജിത്തിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന നിഗമനത്തിലെത്തിയ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടും റദ്ദാക്കിയിരുന്നു.
അതേസമയം, ശ്രീജിത്തിന്റെ സ്ഥാനക്കയറ്റം നിലവിലുള്ള സീനിയോറിറ്റി മാനദണ്ഡങ്ങൾ പാലിച്ചാണെന്നാണ് സർക്കാർ വാദം. ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് മേധാവി നിതിൻ അഗർവാൾ വിരമിച്ചതിനെത്തുടർന്നാണ് ഡിജിപി സ്ഥാനം ഒഴിഞ്ഞത്. അടുത്ത സീനിയർ ഓഫീസറായ സുരേഷ് രാജ് പുരോഹിത് നിലവിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ് . ഇതും ശ്രീജിത്തിന്റെ സ്ഥാനക്കയറ്റത്തിന് വഴിയൊരുക്കി. രക്ഷാപ്രവർത്തന കേസുമായി ബന്ധപ്പെട്ട് എഡിജിപി എം ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തതും ശ്രീജിത്തിന് അനുകൂലമായി.
ശ്രീജിത്തിനെതിരെ പരാതി നൽകിയത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ ദിപിൻ എടവനയാണ്. അനുമതിയില്ലാതെ ഉദ്യോഗസ്ഥൻ വിദേശയാത്ര നടത്തിയെന്ന് ആരോപിച്ച് ആഭ്യന്തര വകുപ്പിന് സമർപ്പിച്ച പരാതിയിൽ നടപടിയെടുക്കാത്തതിനെ തുടർന്ന്, ദിപിൻ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് പരാതിക്കാരനെ കേൾക്കാൻ കോടതി അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ സിൻഹ ക്ലീൻ ചിറ്റാണ് ശ്രീജിത്തിന് നൽകിയത്.

