കോഴിക്കോട് : പേരാമ്പ്രയിൽ ഉണ്ടായ സംഘർഷത്തിനിടെ പോലീസിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിൽ അഞ്ച് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ . അന്ന് പോലീസിന് നേരെ സ്ഫോടകവസ്തു എറിഞ്ഞതിന് എൽഡിഎഫ് ഉന്നയിച്ച ആരോപണത്തിൽ പേരാമ്പ്ര പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
ജീവന് ഹാനി വരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് സ്ഫോടകവസ്തു എറിഞ്ഞതെന്നും അത് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ യുഡിഎഫ് പ്രവർത്തകർ പോലീസിന് നേരെ കുപ്പികൾ എറിയുന്നത് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സ്ഫോടനവും ദൃശ്യങ്ങളിൽ കാണാം. പോലീസ് ഗ്രനേഡോ കണ്ണീർ വാതകമോ പ്രയോഗിക്കുമ്പോൾ സംഭവിക്കുന്നതുപോലെയുള്ള സ്ഫോടനത്തിന്റെ ദൃശ്യങ്ങളല്ല ഇതെന്ന് പേരാമ്പ്ര പോലീസ് പറഞ്ഞു.പേരാമ്പ്രയിൽ നടന്ന സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റിരുന്നു.
മേലുദ്യോഗസ്ഥരുടെ ഉത്തരവില്ലാതെ എംപി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് ലാത്തി പ്രയോഗിച്ചുവെന്ന റൂറൽ എസ്പിയുടെ തുറന്ന പ്രസ്താവനയും വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. സംഘർഷത്തിൽ ഷാഫി ഉൾപ്പെടെ എഴുനൂറോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഉത്തരമേഖല ഡിഐജി യതീഷ് ചന്ദ്ര, വടകര റൂറൽ എസ്പി കെ ഇ ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം കൂടുതൽ പരിശോധനയ്ക്കായി അന്വേഷണ സംഘം സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചിരുന്നു. ഡോഗ് സ്ക്വാഡും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

