ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് ഉള്‍പ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദം ഡല്‍ഹി ഹൈക്കോടതി ഏപ്രില്‍ 23ലേക്ക് മാറ്റി .കേസില്‍ അന്തിമ വാദം ഇന്ന് നടക്കുമെന്നായിരുന്നു കരുതിയിരുന്നത്.
സമയക്കുറവ് മൂലമാണ് ചൊവ്വാഴ്ച കോടതി ഹര്‍ജികള്‍ പരിഗണിക്കാതെ മാറ്റിയത്. കഴിഞ്ഞ ഒക്ടോബറില്‍ കേസ് പരിഗണനയ്ക്ക് വന്നിരുന്നു.എന്നാല്‍ അന്ന് എസ്എഫ്ഐഒയ്ക്കും കേന്ദ്ര സര്‍ക്കാരിനുമായി അഭിഭാഷകര്‍ കോടതിയില്‍ എത്തിയില്ല. ഇതേ തുടര്‍ന്നാണ് കേസ് വാദം കേള്‍ക്കല്‍ ഇന്നത്തേക്ക് മാറ്റിയത്.
കമ്പനി രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് സിഎംആർഎൽ സമർപ്പിച്ച അപേക്ഷയിൽ കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചിരുന്നു. വീണ വിജയനിൽ നിന്നും അവരുടെ സോഫ്റ്റ്വെയർ സ്ഥാപനമായ എക്സലോജിക്കിൽ നിന്നും സിഎംആർഎൽ 1.72 കോടി രൂപ കൈപ്പറ്റിയതായി ആദായനികുതി സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തി. വീണയ്ക്ക് വായ്പയായി പണം നൽകിയതായും കണ്ടെത്തി.
വീണയുടെ എക്സലോജിക് കമ്പനിക്ക് പ്രതിവർഷം 66 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നു. പിന്നീട്, കമ്പനിയുടെ പ്രധാന വരുമാന സ്രോതസ്സ് സിഎംആർഎല്ലുമായുള്ള ഇടപാടുകളിൽ നിന്നായിരുന്നു. 2017 മുതൽ 2019 വരെ സിഎംആർഎല്ലുമായി ഇടപാടുകൾ നടത്തി. സിഎംആർഎല്ലിൽനിന്ന് വീണയ്ക്ക് പ്രതിമാസം 5 ലക്ഷം രൂപ ലഭിച്ചു. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച എസ്എഫ്ഐഒ കുറ്റപത്രത്തിൽ പ്രതിമാസം 3 ലക്ഷം രൂപ കമ്പനിയുടെ പേരിലേക്ക് വന്നതായും പറയുന്നു.

