കാസർകോട് : സിപിഎം ഏരിയ കമ്മിറ്റി അംഗമായ പിതാവ് വീട്ടിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയും , പീഡിപ്പിക്കുകയും ചെയ്യുന്നതായി മകളുടെ പരാതി.കാസർകോട് ഉദുമ ഏരിയ കമ്മിറ്റിയംഗം പി.വി. ഭാസ്കരന്റെ മകൾ സംഗീതയാണ് പിതാവിനും, കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണം ഉയർത്തിയിരിക്കുന്നത്.
ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാനുള്ള തന്റെ ആഗ്രഹം അറിയിച്ചതോടെയാണ് പീഡനം ആരംഭിച്ചതെന്നും സംഗീത പറയുന്നു. വാഹനാപകടത്തിൽ പരിക്കേറ്റ് അരയ്ക്ക് താഴെ തളർന്ന് കിടക്കുന്ന സംഗീത വീട്ടിൽ വലിയ ദുരിതമാണെന്ന് അനുഭവിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. വീട്ടിൽ തടങ്കലിലാണ് തന്നെ പാർപ്പിച്ചിരിക്കുന്നതെന്നും , ചികിത്സ നിഷേധിച്ചിരിക്കുകയാണെന്നും യുവതി പറയുന്നു. സ്വത്ത് തട്ടിയെടുത്ത കുടുംബം തന്നെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയാണെന്നും സംഗീത പറയുന്നു. രഹസ്യ ഫോൺ ഉപയോഗിച്ച് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെയാണ് യുവതി തന്റെ ദുരിതം പുറം ലോകത്തെ അറിയിച്ചത്.
തനിക്ക് ലഭിച്ച വിവാഹമോചന സെറ്റിൽമെന്റ് തുക മുഴുവനും, പിതാവും , സഹോദരനും കൈക്കലാക്കിയതായും, അതിനു ശേഷം ചികിത്സ പോലും കൃത്യമായി ലഭിക്കില്ലെന്നും സംഗീത പറയുന്നു. ഇതരമതസ്ഥനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ച ശേഷമാണ് തന്നെ കൂടുതൽ പീഡിപ്പിക്കാൻ തുടങ്ങിയത് . തലയ്ക്ക് പല തവണ അടിക്കുകയും, പോയി ‘ ചാകാൻ ‘ ആവശ്യപ്പെടുകയും ചെയ്തതായി യുവതി പറയുന്നു.
‘ കമ്മ്യൂണിസവും, കാര്യങ്ങളുമൊക്കെ വീടിന് പുറത്ത് മതി , വീടിനകത്ത് അതൊന്നും നടക്കില്ല ‘ – എന്നാണ് പിതാവ് പി.വി. ഭാസ്കരൻ പറഞ്ഞത് . താൻ പറയുന്നത് കേൾക്കാൻ തയ്യാറായില്ലെങ്കിൽ കൊല്ലുമെന്നും, അതിൽ നിന്ന് ഊരിപ്പോകാനുള്ള കഴിവ് തനിക്ക് ഉണ്ടെന്നും പിതാവ് ഭീഷണിപ്പെടുത്തി. ‘ ഇനി നീ നടക്കാൻ പോകുന്നില്ല, അരയ്ക്ക് താഴെ തളർന്ന നീ ഇതുപോലെ ഇവിടെ കിടന്ന് കുഴിയും ‘ എന്നും പി വി ഭാസ്ക്കരൻ പറഞ്ഞുവെന്നാണ് മകൾ പറയുന്നത്.
നേരത്തെ വീട്ടുതടങ്കലിൽ നിന്ന് മോചനം ആവശ്യപ്പെട്ട് സുഹൃത്തിന്റെ സഹായത്തോടെ സംഗീത കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നതെന്ന പൊലീസ് റിപ്പോർട്ടിനെ തുടർന്ന് ഹർജി കോടതിയിൽ നിലനിന്നില്ല . താൻ തടങ്കലിലാണെന്ന വിവരം പൊലീസിനെ അറിയിക്കാൻ ശ്രമിച്ചെങ്കിലും പിതാവിന്റെ രാഷ്ട്രീയ പശ്ചാത്തലം അറിഞ്ഞ പൊലീസ് തന്നോട് ഒന്നും ആരാഞ്ഞില്ലെന്ന് സംഗീത ആരോപിച്ചു. പ്രാദേശിക പൊലീസ് സ്റ്റേഷനിൽ നിന്ന് നീതി ലഭിക്കില്ലെന്ന വിശ്വാസമുള്ളതിനാലാണ് ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചതെന്നും അവർ പറയുന്നു.
തന്റെ അവസ്ഥ വിവരിച്ച് കഴിഞ്ഞ ദിവസമാണ് സംഗീത എസ്പിയ്ക്കും, ജില്ലാ കലക്ടർക്കും പരാതി നൽകിയത്.അതിനു പിന്നാലെയാണ് സഹായം ആവശ്യപ്പെട്ട് യുവതി സന്ദേശം പുറത്ത് വിട്ടത്.യുവതിയുടെ പരാതിയിൽ കാസർകോട് പൊലീസ് ഇതുവരെ ഔദ്യോഗികമായി നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

