കൊല്ലം: സ്ത്രീധനത്തിൻ്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനും, ഭർതൃമാതാവിനും ജീവപര്യന്തം തടവ്. തുഷാര മരണപ്പെട്ട കേസിലാണ് ഭർത്താവ് ചന്ദുലാലിനും ഭർതൃമാതാവ് ഗീതാ ലാലിക്കും ജീവപര്യന്തം തടവ് വിധിച്ചത്. ഇരുവരോടും ഒരു ലക്ഷം രൂപ വീതം പിഴയടക്കാനും കോടതി ഉത്തരവിട്ടു.
2013ലാണ് തുഷാരയും ചന്ദുലാലും വിവാഹിതരായത്. സ്ത്രീധനത്തുകയിൽ ബാക്കിയുള്ള രണ്ടുലക്ഷം മൂന്നുവർഷത്തിനകം നൽകാമെന്നണ് തുഷാരയുടെ കുടുംബം പറഞ്ഞിരുന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോഴേയ്ക്കും ബാക്കിയുള്ള സ്ത്രീധനം നൽകിയില്ലെന്ന് പറഞ്ഞ് തുഷാരയെ ഭർതൃവീട്ടുകാർ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു.
കുടുംബവുമായി സഹകരിക്കാനോ അവരെ കാണാനോ പ്രതികൾ തുഷാരയെ അനുവദിച്ചില്ല. ഇതിനിടയിൽ തുഷാര രണ്ട് പെൺമക്കൾക്ക് ജന്മം നൽകി. കുട്ടികളെ പോലും തുഷാരയുടെ വീട്ടുകാരെ കാണിച്ചില്ല.2019 മാർച്ച് 21ന് രാത്രിയാണ് തുഷാര മരിച്ചെന്ന വിവരം പിതാവിനെ അറിയിച്ചത്.
വിവരമറിഞ്ഞ് പുലർച്ചെ ഒരു മണിയോടെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിയ തുഷാരയുടെ അച്ഛനും അമ്മയും സഹോദരനും ബന്ധുക്കളും മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. തുടർന്ന് പൂയപ്പള്ളി പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരത പുറത്തറിഞ്ഞത്. 21 കിലോഗ്രാം മാത്രമായിരുന്നു ശരീരത്തിൻ്റെ ഭാരം. വയറ്റിൽ ഭക്ഷണത്തിൻ്റെ ഒരു അംശം പോലും ഉണ്ടായിരുന്നില്ല. തൊലി അസ്ഥിയിൽ പറ്റിപ്പിടിച്ചിരുന്നു, മാംസം ഇല്ലായിരുന്നു.
വാരിയെല്ലുകൾ കാണുകയും ആമാശയം നട്ടെല്ലിനോട് ചേർന്ന അവസ്ഥയിലുമായിരുന്നു .ശാസ്ത്രീയ തെളിവുകൾക്കപ്പുറം അയൽവാസികളുടെയും തുഷാരയുടെ മൂന്നര വയസ്സുള്ള മകളുടെ അധ്യാപികയുടെയും മൊഴികളാണ് കേസിൽ നിർണായകമായത്. കുട്ടിയെ നഴ്സറിയിൽ ചേർത്തപ്പോൾ അമ്മയെ അന്വേഷിച്ച അധ്യാപികയോട് അമ്മ കിടപ്പിലാണെന്നാണ് ചന്ദുലാൽ പറഞ്ഞത്. മാത്രമല്ല, തുഷാര എന്ന പേരിന് പകരം ചന്ദുലാലിന്റെ അമ്മയുടെ പേരാണ് നൽകിയത്.