ന്യൂഡൽഹി : യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലും ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് കടക്കാൻ ഇറാൻ അനുമതി നൽകിയത് വലിയ വാർത്തയായിരുന്നു. എൽപിജി നിറച്ച രണ്ട് ഇന്ത്യൻ കപ്പലുകളാണ് ഗുജറാത്ത് തീരത്ത് എത്തുക . കപ്പലുകളിൽ ഒന്നായ ശിവാലിക് ഇന്ന് ഉച്ചയ്ക്ക് 1 നും 2 നും ഇടയിൽ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തും. നന്ദാദേവി മാർച്ച് 17 ന് കാണ്ട്ല തുറമുഖത്ത് എത്തും. രണ്ട് കപ്പലുകളും ഏകദേശം 92,712 ടൺ എൽപിജിയുമായാണ് വരുന്നത്.
ഹോർമുസ് കടലിടുക്കിന്റെ പടിഞ്ഞാറൻ ഭാഗത്ത് കുടുങ്ങിക്കിടന്ന 24 കപ്പലുകളിൽ ഇവയും ഉൾപ്പെട്ടിരുന്നു . മിഡിൽ ഈസ്റ്റ് യുദ്ധം ആരംഭിച്ചയുടൻ, ഹോർമുസ് കടലിടുക്കിലൂടെ ഒരു തുള്ളി എണ്ണ പോലും കടത്തിവിടില്ലെന്ന് ഇറാൻ വ്യക്തമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ , ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ നടത്തിയ ചർച്ചയ്ക്ക് പിന്നാലെ ലോക രാജ്യങ്ങളെ ഞെട്ടിച്ച് കൊണ്ട് ഇന്ത്യൻ പതാകയേന്തിയ കപ്പലുകൾക്ക് പോകാൻ ഇറാൻ അനുമതി നൽകി.
നിലവിൽ യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ബ്രസ്സൽസിലാണ്. ഹോർമുസ് വഴി ഇന്ത്യയ്ക്ക് കപ്പലുകൾ എങ്ങനെ നീക്കാൻ കഴിഞ്ഞുവെന്ന് ഇപ്പോൾ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
“ഞാൻ നിലവിൽ അവരുമായി (ഇറാൻ) ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണ്, എന്റെ ചർച്ചകൾ ചില ഫലങ്ങൾ നൽകിയിട്ടുണ്ട്. ഈ ചർച്ചകൾ എനിക്ക് ഫലം നൽകിയാൽ, ഞാൻ അവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരും. തീർച്ചയായും, ഇന്ത്യയുടെ വീക്ഷണകോണിൽ നിന്ന്, നമ്മൾ യുക്തിസഹമായി ചിന്തിക്കുകയും ഏകോപിപ്പിക്കുകയും ഒരു പരിഹാരം കണ്ടെത്തുകയും ചെയ്യുന്നതാണ് നല്ലത്.
ഓരോ ബന്ധവും അതിന്റേതായ ഗുണങ്ങളെ അടിസ്ഥാനമാക്കിയാണ് നിലകൊള്ളുന്നത്. മറ്റേതെങ്കിലും ബന്ധവുമായി ഇതിനെ താരതമ്യം ചെയ്യുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടാണ്. ഞങ്ങൾ എന്താണ് ചെയ്യുന്നതെന്ന് പങ്കിടുന്നതിൽ എനിക്ക് സന്തോഷമുണ്ട്. പലരും ടെഹ്റാനുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന് എനിക്കറിയാം. ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകൾക്ക് ഇറാനുമായി ‘ബ്ലാങ്കറ്റ് അറേഞ്ച്മെന്റ്’ ഇല്ല . ഓരോ കപ്പലിന്റെയും നീക്കം ഒരു വ്യക്തിഗത സംഭവമാണ്. ഇറാന് പകരമായി ഒന്നും ലഭിച്ചിട്ടില്ല
ഇത് വിനിമയത്തിന്റെ പ്രശ്നമല്ല. ഇന്ത്യയ്ക്കും ഇറാനും ഒരു ബന്ധമുണ്ട്. ഇത് വളരെ നിർഭാഗ്യകരമാണെന്ന് ഞങ്ങൾ കരുതുന്ന ഒരു സംഘർഷമാണ്. ഇത് ഒരു തുടക്കം മാത്രമാണ്; ഞങ്ങൾക്ക് അവിടെ കൂടുതൽ കപ്പലുകളുണ്ട്. ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു.”- ജയ്ശങ്കർ പറഞ്ഞു.

