ന്യൂഡൽഹി : ഹരീഷ് റാണയ്ക്ക് യാത്രാമൊഴിയേകാനെത്തി കുടുംബാംഗങ്ങൾ . ഗാസിയാബാദിലെ വീട്ടിൽ നിന്ന് ഡൽഹിയിലെ എയിംസിലേയ്ക്ക് റാണയെ കൊണ്ടുപോകുന്നതിന് മുന്നോടിയായാണ് കുടുംബാംഗങ്ങൾ അദ്ദേഹത്തിന് യാത്രാമൊഴി നൽകിയത്.
റാണയുടെ കുടുംബം അവസാന നിമിഷങ്ങൾ അദ്ദേഹത്തോടൊപ്പം ചെലവഴിക്കുന്നതായി കാണിക്കുന്ന 22 സെക്കൻഡ് ദൈർഘ്യമുള്ള ഹൃദയഭേദകമായ വീഡിയോ പുറത്തുവന്നു. വികാരഭരിതമായ മുഖവുമായി അമ്മ അദ്ദേഹത്തിനടുത്തായി ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ബ്രഹ്മകുമാരി സമാജത്തിൽ നിന്നുള്ള സന്യാസിനിമാർ റാണയുടെ നെറ്റിയിൽ സിന്ദൂരം വയ്ക്കുകയും ഒപ്പം “എല്ലാവരോടും ക്ഷമിക്കൂ. ഇപ്പോൾ പോകാനുള്ള സമയമായി, “ എന്ന് പറയുന്നതും വീഡിയോയിൽ കാണാം .
ഡൽഹിയിലെ എയിംസിൽ ഡോക്ടർമാർ അദ്ദേഹത്തിന്റെ ലൈഫ് സപ്പോർട്ട് ഉപകരണങ്ങൾ ക്രമേണ പിൻവലിക്കും . പഞ്ചാബ് സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന റാണയ്ക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതാണ് . സുപ്രീം കോടതി കഴിഞ്ഞയാഴ്ചയാണ് ദയാവധം റാണയ്ക്ക് അനുവദിച്ചത്.
2018 ലെ കോമൺ കോസ് വിധിന്യായത്തിൽ കോടതി സ്ഥാപിച്ച നിഷ്ക്രിയ ദയാവധ മാർഗ്ഗനിർദ്ദേശങ്ങളുടെ ആദ്യത്തെ പ്രായോഗിക നടപ്പാക്കലാണ് സുപ്രീം കോടതിയുടെ ഈ തീരുമാനം.ജസ്റ്റിസുമാരായ ജെ ബി പർദിവാലയും കെ വി വിശ്വനാഥനും അടങ്ങുന്ന ബെഞ്ചാണ് റാണയുടെ മാതാപിതാക്കൾക്ക് വൈദ്യസഹായം പിൻവലിക്കാൻ അനുമതി നൽകിയത് . അത്തരം കേസുകളിലെ പ്രധാന ചോദ്യം മരണം ഒരു രോഗിയുടെ ഏറ്റവും നല്ല താൽപ്പര്യമാണോ എന്നല്ല, മറിച്ച് ജീവൻ നിലനിർത്തുന്നതിനുള്ള ചികിത്സ തുടരുന്നത് രോഗിയുടെ ഏറ്റവും വലിയ താൽപ്പര്യമാണോ എന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
രോഗിയെ പരിശോധിക്കുന്ന മെഡിക്കൽ ബോർഡുകൾ ഇനി തിരിച്ചു വരവ് സാധ്യതയില്ലെന്ന് ശുപാർശ ചെയ്താൽ അത്തരം ചികിത്സ പിൻവലിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.2013 ഓഗസ്റ്റ് 20 നാണ് പഞ്ചാബ് സർവകലാശാലയിൽ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്ന ഹരീഷ് റാണ ചണ്ഡീഗഡിലെ തന്റെ താമസസ്ഥലത്തിന്റെ നാലാം നിലയിൽ നിന്ന് വീണത് . അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

