ഇസ്ലാമാബാദ് : പാകിസ്ഥാന് കൃത്യമായ തിരിച്ചടി നൽകുമെന്ന് താലിബാൻ. പള്ളിയിൽ നടന്ന ചാവേർ ആക്രമണത്തിന്റെ പേരിൽ സാധാരണക്കാർക്ക് നേരെ പാക് വ്യോമസേന നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ല . തിരിച്ചടിയ്ക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും താലിബാൻ വ്യക്തമാക്കി. ജനവാസകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 19 ഓളം പേരാണ് കൊല്ലപ്പെട്ടത് .
ഉടനടി പ്രതികരണം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, പ്രതികാരം ഉണ്ടാകുമെന്നും “ഞങ്ങൾ കൃത്യമായ സമയത്ത് തിരിച്ചടിക്കും,” എന്നും താലിബാൻ വൃത്തങ്ങൾ പറഞ്ഞു. ‘ പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് കൃത്യമായ എന്തെങ്കിലും പറയാൻ ഇനിയും സമയമായിട്ടില്ല, പക്ഷേ കാബൂൾ തീർച്ചയായും തിരിച്ചടിക്കും .പാകിസ്ഥാൻ ആക്രമണങ്ങൾ ഞങ്ങൾ വിലയിരുത്തുകയാണ് . ആക്രമണങ്ങൾ മൂലമുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി അധികൃതർ അന്വേഷിക്കുന്നുണ്ടെന്നും‘ – താലിബാൻ കൂട്ടിച്ചേർത്തു.
ആക്രമണങ്ങളെത്തുടർന്ന് മുതിർന്ന താലിബാൻ നേതാക്കൾ അടിയന്തര കൂടിയാലോചനകൾ വിളിച്ചുചേർത്തിട്ടുണ്ട്. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഉന്നത നേതൃത്വം കാബൂളിലും കാണ്ഡഹാറിലും സുപ്രധാന യോഗങ്ങൾ വിളിച്ചിട്ടുണ്ട്.
നിലവിലുള്ള ധാരണകൾ പാകിസ്ഥാൻ ലംഘിച്ചതായും താലിബാൻ ആരോപിച്ചു. “പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചു; സൗദി അറേബ്യ, ഖത്തർ, തുർക്കി എന്നിവയുൾപ്പെടെ എല്ലാ മധ്യസ്ഥരെയും ഞങ്ങൾ അറിയിക്കുന്നുണ്ട്,” താലിബാൻ വൃത്തങ്ങൾ പറഞ്ഞു.
അതേസമയം, അതിർത്തി കടന്നുള്ള ഓപ്പറേഷൻ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടായിരുന്നുവെന്ന് തങ്ങളുടെ ആക്രമണമെന്ന് പാകിസ്ഥാൻ സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. പക്തിക, പക്തിയ, നൻഗർഹാർ, ഖോസ്റ്റ് പ്രവിശ്യകളിലെ കൃത്യമായ ആക്രമണങ്ങൾ തീവ്രവാദ ക്യാമ്പുകൾ തകർത്തതായാണ് പാക് മാധ്യമ റിപ്പോർട്ടുകൾ.
ഞായറാഴ്ച പുലർച്ചെ അഫ്ഗാനിസ്ഥാനുള്ളിൽ ഡ്യൂറണ്ട് ലൈനിലെ ഒന്നിലധികം സ്ഥലങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ വ്യോമാക്രമണം നടത്തി. തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) ഒളിത്താവളങ്ങൾ എന്ന് സംശയിക്കുന്ന സ്ഥലങ്ങളിൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
പക്തിക പ്രവിശ്യയിലെ ബർമൽ ജില്ലയിൽ പാകിസ്ഥാൻ വിമാനങ്ങൾ ആക്രമണം നടത്തി. ബെർമലിലെ ബനുസി മദ്രസയിൽ ഒരു അജ്ഞാത വിമാനം മിസൈലുകൾ പ്രയോഗിച്ചതായും റിപ്പോർട്ടുണ്ട്. അതിർത്തിയിൽ പ്രവർത്തിക്കുന്ന ടിടിപി ഒളിത്താവളങ്ങളാണെന്ന് കരുതപ്പെടുന്ന ലക്ഷ്യങ്ങളിൽ പാകിസ്ഥാൻ വ്യോമസേന എഫ് -16, ജെഎഫ് -17 തണ്ടർ യുദ്ധവിമാനങ്ങൾ വിന്യസിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

