ഇസ്ലാമാബാദ്: പാക് ആക്രമണത്തിൽ 300 ഓളം അഫ്ഗാൻ താലിബാൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി പാക് വിവരാവകാശ മന്ത്രി അത്തൗല്ല തരാർ . അഫ്ഗാൻ താലിബാൻ ഭരണകൂടത്തിലെ 297 പേരെയും സുരക്ഷാ സേന കൊലപ്പെടുത്തിയതായും 450 ലധികം അഫ്ഗാൻ പ്രവർത്തകർക്ക് പരിക്കേറ്റതായുമാണ്അത്തൗല്ല തരാർ രാത്രി വൈകി നൽകിയ പ്രസ്താവനയിൽ പറയുന്നത്.
ഓപ്പറേഷൻ ഗസാബ് ലിൽ-ഹഖിൽ പാകിസ്ഥാൻ അഫ്ഗാന്റെ 89 പോസ്റ്റുകൾ നശിപ്പിക്കുകയും 18 എണ്ണം പിടിച്ചെടുക്കുകയും ചെയ്തുവെന്നും 135 ഓളം ടാങ്കുകളും കവചിത വാഹനങ്ങളും നശിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു. അഫ്ഗാനിസ്ഥാനിലുടനീളം 29 സ്ഥലങ്ങളും വ്യോമസേന ഫലപ്രദമായി ലക്ഷ്യമിട്ടതായും മന്ത്രി പറഞ്ഞു.
2,600 കിലോമീറ്ററിലധികം നീളമുള്ള അതിർത്തിയിലെ 53 സ്ഥലങ്ങൾ അഫ്ഗാൻ സൈന്യം ഒരേസമയം ആക്രമിച്ചതിന് പിന്നാലെയാണ് ഓപ്പറേഷൻ ഗസാബ് ലിൽ ഹഖ് എന്ന രഹസ്യനാമത്തിൽ പാകിസ്ഥാൻ പ്രതികാര ആക്രമണം നടത്തിയത് .
ടിടിപിക്കും മറ്റ് തീവ്രവാദ ഗ്രൂപ്പുകൾക്കും പാകിസ്ഥാനെതിരെ ആക്രമണം നടത്താൻ താമസത്തിനും പരിശീലനത്തിനും ലോജിസ്റ്റിക്സിനും അവരുടെ മണ്ണ് ഉപയോഗിക്കാൻ അഫ്ഗാൻ താലിബാൻ അനുവദിച്ചതായി പാകിസ്ഥാൻ വളരെക്കാലമായി ആരോപിച്ചിരുന്നു.ആരോപണങ്ങൾ അഫ്ഗാൻ വിഭാഗം നിരസിക്കുകയും തീവ്രവാദികളുമായി ചർച്ച നടത്തി സ്വന്തം രാജ്യം മുന്നോട്ട് കൊണ്ടുപോകാൻ പാകിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതേസമയം, തീവ്രവാദികൾക്കെതിരെ പ്രതിരോധിക്കാനുള്ള പാകിസ്ഥാന്റെ അവകാശത്തെ മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ പിന്തുണച്ചു. “പാകിസ്ഥാനും താലിബാനും തമ്മിലുള്ള സമീപകാല സംഘർഷത്തിൽ നഷ്ടപ്പെട്ട ജീവനുകൾക്ക് അനുശോചനം അറിയിക്കാൻ” പാകിസ്ഥാൻ വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ചതായി രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി അലിസൺ ഹുക്കർ പറഞ്ഞു.
“സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും താലിബാൻ ആക്രമണങ്ങളിൽ നിന്ന് സ്വയം പ്രതിരോധിക്കാനുള്ള പാകിസ്ഥാന്റെ അവകാശത്തിന് പിന്തുണ പ്രകടിപ്പിക്കുകയും ചെയ്യുന്നു,” അലിസൺ ഹുക്കർ എക്സ് പോസ്റ്റിൽ പറഞ്ഞു.
അതേസമയം പിരിമുറുക്കം വർദ്ധിച്ചതോടെ, അഫ്ഗാൻ താലിബാൻ പാകിസ്ഥാനുമായി ചർച്ച നടത്താൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് . “പരസ്പര ധാരണയുടെയും ബഹുമാനത്തിന്റെയും അടിസ്ഥാനത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാനാണ് അഫ്ഗാനിസ്ഥാൻ എപ്പോഴും ഇഷ്ടപ്പെടുന്നത്,” വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി ഖത്തറിന്റെ ജൂനിയർ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ-ഖലീഫിയോട് ടെലിഫോണിൽ പറഞ്ഞതായി അഫ്ഗാൻ വിദേശകാര്യ മന്ത്രാലയം ഉദ്ധരിച്ചു.
താലിബാൻ വക്താവ് സാബിഹുള്ള മുജാഹിദും “ വിഷയം സംഭാഷണത്തിലൂടെ പരിഹരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്ന് പറഞ്ഞു. സംഘർഷം അവസാനിപ്പിക്കാൻ മറ്റ് രാജ്യങ്ങൾ നയതന്ത്ര ശ്രമങ്ങൾ നടത്തുന്നുണ്ട് .
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും മധ്യസ്ഥത വഹിക്കാൻ സമ്മതം അറിയിച്ചിട്ടുണ്ട്. “ഇരു രാജ്യങ്ങളും തമ്മിലുള്ള സംഭാഷണം സുഗമമാക്കുന്നതിനും ധാരണയും സഹകരണവും വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ ഏത് സഹായവും നൽകാൻ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ തയ്യാറാണ്,” അരാഗ്ചി പറഞ്ഞു.
സൗദി അറേബ്യയും ഖത്തറും സമാധാനം സ്ഥാപിക്കാൻ തങ്ങളുടെ പങ്ക് നിർവഹിക്കുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറുമായും അഫ്ഗാൻ ആക്ടിംഗ് എഫ്എം അമീർ മുത്തഖിയുമായും സംസാരിച്ചു. തുർക്കിയും ഇരുപക്ഷവുമായും ബന്ധപ്പെട്ടിരുന്നു, ശത്രുത അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കുന്നുവെന്നാണ് സൂചന.

