ടെഹ്റാൻ ; ഇറാനിൽ കലാപം ശക്തമാകുന്നു . സാമ്പത്തിക പ്രതിസന്ധിയിലും, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിലും മനം മടുത്ത് തെരുവിലിറങ്ങിയ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടിയതിൽ ഏഴ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ നേതൃത്വത്തിലുള്ള ഇറാന്റെ ഇസ്ലാമിക ഭരണകൂടത്തിനെതിരായ പ്രകടനങ്ങൾക്കെതിരെ ഇറാൻ ശക്തമായാണ് പ്രതികരിക്കുന്നത് .തലസ്ഥാനമായ ടെഹ്റാനിൽ ആരംഭിച്ച പ്രതിഷേധം ദിവസങ്ങൾ കഴിയുന്തോറും മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയാണ്.
ടെഹ്റാനിൽ, പൊതു ക്രമസമാധാന ലംഘനങ്ങൾ ആരോപിച്ച് ഇറാനിയൻ അധികൃതർ 30 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വില വർധനയ്ക്കെതിരായ പ്രതിഷേധങ്ങൾ രാജ്യത്തുടനീളം വ്യാപകമാണ് . “മുല്ലയെ മൂടുന്നതുവരെ, ഈ ജന്മദേശം സ്വതന്ത്രമാകില്ല”, “മുല്ലമാർ ഇറാൻ വിടണം” തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് പ്രതിഷേധക്കാർ തെരുവിലിറങ്ങുന്ന നിരവധി വീഡിയോകൾ ഇറാനിൽ നിന്ന് പുറത്തുവരുന്നുണ്ട്.
2022-ൽ 22 വയസ്സുള്ള മഹ്സ അമിനി പോലീസ് കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്ന് രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇറാനിൽ നടന്ന ഏറ്റവും വലിയ പ്രകടനങ്ങളാണ് ഇത് . ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത അമിനിയുടെ മരണത്തെ ചുറ്റിപ്പറ്റിയുള്ള പ്രതിഷേധങ്ങൾ ഇത്രയും ശക്തമായിരുന്നില്ല.
ഡിസംബർ 27 നാണ് ഇപ്പോൾ ടെഹ്റാനിൽ പ്രതിഷേധങ്ങൾ ആരംഭിച്ചത് . വിലവർധനയ്ക്കും സാമ്പത്തിക സ്തംഭനത്തിനും എതിരെ കടയുടമകളാണ് ആദ്യം പണിമുടക്കിയത് . അതിനുശേഷം ഇത് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചു. ബുധനാഴ്ച രണ്ട് മരണങ്ങളും വ്യാഴാഴ്ച അഞ്ച് മരണങ്ങളും ഇറാനിലെ ലൂർ വംശീയ വിഭാഗത്തിന്റെ ആവാസ കേന്ദ്രമായ നാല് നഗരങ്ങളിലാണ് ഉണ്ടായതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ടെഹ്റാനിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ (185 മൈൽ) തെക്ക് പടിഞ്ഞാറ് മാറി ഇറാനിലെ ലോറെസ്ഥാൻ പ്രവിശ്യയിലെ നഗരമായ അസ്നയിലാണ് പ്രതിഷേധം ശക്തമാകുന്നത്. ടെഹ്റാനിൽ, പഴം, പച്ചക്കറി മാർക്കറ്റിലെ കച്ചവടക്കാർ പ്രതിഷേധവുമായി ഒത്തുകൂടി.സുരക്ഷാ സേന നിരവധി സ്ഥലങ്ങളിൽ കണ്ണീർവാതകം പ്രയോഗിച്ചതായി റിപ്പോർട്ടുണ്ട്.
ചില പ്രതിഷേധക്കാർ പ്രവിശ്യാ ഗവർണറുടെ ഓഫീസ്, പള്ളി, രക്തസാക്ഷി ഫൗണ്ടേഷൻ, ടൗൺ ഹാൾ, ബാങ്കുകൾ എന്നിവയുൾപ്പെടെ നഗരത്തിലെ കെട്ടിടങ്ങൾക്ക് നേരെ കല്ലെറിയാൻ തുടങ്ങിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു . വ്യാഴാഴ്ച, പടിഞ്ഞാറൻ നഗരമായ കൊഹ്ദാഷിൽ നടന്ന പ്രതിഷേധത്തിനിടെ ഇറാന്റെ സുരക്ഷാ സേനയിലെ ഒരാൾ കൊല്ലപ്പെട്ടതായി സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.ഇറാന്റെ റെവല്യൂഷണറി ഗാർഡുകളുമായി ബന്ധമുള്ള സന്നദ്ധ അർദ്ധസൈനിക സേനയായ ബാസിജിലെ അംഗമാണ് കൊല്ലപ്പെട്ടത് .

