വാഷിംഗ്ടൺ: ഇറാന് ശേഷമുള്ള തന്റെ അടുത്ത ലക്ഷ്യം ക്യൂബയാണെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഇറാനെതിരായ യുദ്ധത്തിനുശേഷം കരീബിയൻ ദ്വീപായ ക്യൂബയിൽ യുഎസ് ഊർജ്ജ നിരോധനം ഏർപ്പെടുത്തിയിരുന്നു. ക്യൂബൻ കുടിയേറ്റക്കാരുടെ മകനായ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ട്രംപിന്റെ പ്രതികരണം.
‘ആദ്യം നമ്മൾ ഇത് പരിഹരിക്കണം, ഇത് പൂർത്തിയാക്കണം. നിങ്ങളും മറ്റ് പലരും ക്യൂബയിലേക്ക് മടങ്ങാൻ പോകുന്നു’ ട്രംപ് വൈറ്റ് ഹൗസിൽ പറഞ്ഞു.ക്യൂബയുടെ പ്രധാന എണ്ണ വിതരണക്കാരായ വെനിസ്വേലയുടെ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ അറസ്റ്റിലായതിനെത്തുടർന്നാണ് യുഎസ് ഊർജ്ജ നിരോധനം ഏർപ്പെടുത്തിയത്. ജനുവരി 9 മുതൽ ക്യൂബയിലേക്ക് എണ്ണ ഇറക്കുമതി ചെയ്തിട്ടില്ല. തൽഫലമായി, രാജ്യത്തേക്കുള്ള സർവീസുകൾ വെട്ടിക്കുറയ്ക്കാൻ വിമാനക്കമ്പനികൾ നിർബന്ധിതരായി. ക്യൂബയിലെ സാമ്പത്തിക പ്രതിസന്ധിയും വഷളായി.
സെപ്റ്റംബർ വരെ ഇറാനെതിരായ യുദ്ധം തുടരാൻ യുഎസ് തയ്യാറാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. മേഖലയിലെ യുഎസ് രഹസ്യാന്വേഷണ സാന്നിധ്യവും വർദ്ധിച്ചു. സംഘർഷം ഒരു മാസത്തോളം നീണ്ടുനിൽക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇറാനെതിരെ രാജ്യത്തിനുള്ളിൽ സായുധ കലാപം സൃഷ്ടിക്കാൻ യുഎസ് നീക്കം നടത്തുന്നതായും റിപ്പോർട്ടുണ്ട്. രാജ്യത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ കുർദിഷ് സായുധ ഗ്രൂപ്പുകളുമായി യുഎസ് ചർച്ചകൾ നടത്തുന്നതായി ഇറാൻ ഇന്റലിജൻസ് മന്ത്രാലയം ആരോപിച്ചു. ഇറാനിയൻ സുരക്ഷാ സേനയ്ക്കെതിരെ കലാപം അഴിച്ചുവിടുക എന്നതാണ് യുഎസിന്റെ ലക്ഷ്യം.

