വാഷിംഗ്ടൺ ; വെനിസ്വേലയിലെ യുഎസ് അധിനിവേശത്തെത്തുടർന്ന്, പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. തലസ്ഥാനമായ കാരക്കാസിൽ വച്ച് യുഎസ് സൈന്യത്തിന്റെ ഡെൽറ്റ ഫോഴ്സാണ് വെനിസ്വേലൻ പ്രസിഡന്റ് മഡുറോയെ അറസ്റ്റ് ചെയ്തത്.
നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും അവരുടെ കിടപ്പുമുറിയിൽ നിന്ന് വലിച്ചിഴച്ചുകൊണ്ടുപോയതായാണ് യുഎസ് മാധ്യമങ്ങളുടെ റിപ്പോർട്ട് . കാരക്കാസിലെ കനത്ത സുരക്ഷയുള്ള ഫോർട്ട് ടിയുന സൈനിക സമുച്ചയത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന വീട്ടിൽ ദമ്പതികൾ ഉറങ്ങുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. യുഎസ് പ്രത്യേക സേന അവരുടെ വസതിയിലേക്ക് ഇരച്ചുകയറി ഇരുവരെയും പിടികൂടുകയായിരുന്നു .
മഡുറോയെയും ഭാര്യയെയും യുദ്ധക്കപ്പൽ വഴി അമേരിക്കയിലേക്ക് കൊണ്ടുപോകുകയാണെന്ന് ട്രംപ് പറഞ്ഞു. ഓപ്പറേഷനിൽ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും താൻ അത് തത്സമയം കണ്ടതായും ട്രംപ് പറഞ്ഞു. എഫ്ബിഐ ഏജന്റുമാരുടെ ഒരു സംഘം യുഎസ് സ്പെഷ്യൽ ഓപ്പറേഷൻസ് ഫോഴ്സിനൊപ്പം ഉണ്ടായിരുന്നു. “ഈ ഓപ്പറേഷനായി ഞങ്ങൾ നാല് ദിവസമായി കാത്തിരിക്കുകയായിരുന്നു. മഡുറോയെ പിടികൂടുന്നതിന്റെ തത്സമയ സംപ്രേക്ഷണം ഞങ്ങൾ കണ്ടു, അത് ഒരു ടിവി ഷോ പോലെയായിരുന്നു.”ട്രംപ് പറഞ്ഞു.
“മഡുറോയും ഭാര്യയും ഒരു അമേരിക്കൻ യുദ്ധക്കപ്പലിലാണ്, ന്യൂയോർക്കിൽ വിചാരണ നേരിടേണ്ടിവരും. വെനിസ്വേലയ്ക്കെതിരായ ആക്രമണത്തിൽ ചില അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും“ ട്രംപ് പറഞ്ഞു.

