ചെന്നൈ: തമിഴ്നാട്ടിൽ സി ജോസഫ് വിജയ് സർക്കാർ അധികാരത്തിലേറിയിട്ട് 100 ദിവസങ്ങൾ . ടി.വി.കെ സർക്കാരിന്റെ സുപ്രധാന നാഴികക്കല്ലാണിതെന്ന് സ്പീക്കർ ജെ.സി.ഡി. പ്രഭാകർ നിയമസഭയിൽ പറഞ്ഞു. സാമൂഹിക ക്ഷേമം, സ്ത്രീ സുരക്ഷ, യുവാക്കളുടെ നൈപുണ്യ വികസനം, തൊഴിൽ സൃഷ്ടിക്കൽ എന്നീ മേഖലകളിൽ സർക്കാർ സ്വീകരിച്ച നടപടികളെ അദ്ദേഹം പ്രശംസിച്ചു .
സർക്കാരിന്റെ ആദ്യ 100 ദിവസങ്ങൾ തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തിലെ പുതിയ ഘട്ടമാണെന്ന് പ്രഭാകർ വിശേഷിപ്പിച്ചു. വിജയ് സ്വീകരിച്ച നടപടികൾ ജനങ്ങളോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“ഭരണത്തിലെ ആദ്യ 100 ദിവസങ്ങൾ തമിഴ്നാടിന്റെ ചരിത്രത്തിലെ പുതിയ മാറ്റത്തെ അടയാളപ്പെടുത്തുന്നു. 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിക്കൊപ്പം, സ്ത്രീകളുടെ സുരക്ഷയിലും സാമൂഹിക ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള നടപടികളും സർക്കാരിന്റെ മുൻഗണനകളിൽ ഉൾപ്പെടുന്നു .
സഹകരണ കാർഷിക വായ്പകൾ എഴുതിത്തള്ളലും ദരിദ്ര കുടുംബങ്ങൾക്ക് ഗുണനിലവാരമുള്ള വീടുകൾ നിർമ്മിക്കാനുള്ള സർക്കാരിന്റെ പ്രഖ്യാപനവും ആദ്യ 100 ദിവസങ്ങളിൽ പ്രധാന സംരംഭങ്ങളായി . യുവാക്കൾക്ക് നൈപുണ്യ വികസനത്തിലും സംസ്ഥാനത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചു.
നിലവിലെ ടിവികെ ഭരണകൂടം “ജനങ്ങൾക്കുവേണ്ടിയുള്ള” സർക്കാരാണെന്ന് ഈ സംരംഭങ്ങൾ തെളിയിക്കുന്നു. സുതാര്യവും അഴിമതിരഹിതവുമായ ഭരണം സാധ്യമാക്കുന്നതിനും സംസ്ഥാനത്തെ സമ്പന്നവും ശക്തവുമായ ഒരു തമിഴ്നാടാക്കി മാറ്റുന്നതിനുമുള്ള ഭാവി സ്വപ്നങ്ങൾക്ക് ശക്തമായ അടിത്തറ പാകുന്നതാണ് ഈ നാഴികക്കല്ല്. “ എന്നും പ്രഭാകർ പറഞ്ഞു.

