ചെന്നൈ: കരൂർ ദുരന്തത്തിൽ തമിഴ് വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്ക്കെതിരെ കേസ് ഫയൽ ചെയ്യേണ്ടെന്ന് തീരുമാനിച്ചത് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിർദ്ദേശപ്രകാരമാണെന്ന് സൂചന. വിജയ്ക്കെതിരെ കേസ് ഫയൽ ചെയ്യുന്നത് തെറ്റായ കീഴ്വഴക്കമാണെന്നും അത് ബിജെപിക്ക് അവസരം മുതലെടുക്കാൻ സഹായിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
അതേസമയം, സ്റ്റാലിനെ വെല്ലുവിളിച്ച് വിജയ് കഴിഞ്ഞ ദിവസം വീഡിയോയുമായി മുന്നോട്ട് വന്നിരുന്നു. കരൂർ ദുരന്തത്തിൽ തന്റെ ടിവികെ പ്രവർത്തകരെയൊന്നും തൊടരുതെന്നും താൻ വീട്ടിലോ ഓഫീസിലോ ഉണ്ടാകുമെന്നും വിജയ് പറഞ്ഞിരുന്നു. ‘എന്താണ് സംഭവിക്കാൻ പാടില്ലാത്തത്. ഇത്രയധികം പേർ കഷ്ടപ്പെടുമ്പോൾ എനിക്ക് എങ്ങനെ നഗരം വിട്ട് വരാൻ കഴിയും? എന്റെ അഭാവത്തിന് ചില പ്രത്യേക സാഹചര്യങ്ങളുണ്ട്. പരിക്കേറ്റവരെ ഞാൻ ഉടൻ വിളിക്കും. എന്റെ വേദനയിൽ എന്നോടൊപ്പം നിന്ന എല്ലാ നേതാക്കൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും ഞാൻ നന്ദി പറയുന്നു. കരൂരിലെ ജനങ്ങൾ സത്യം വിളിച്ചു പറഞ്ഞപ്പോൾ, ദൈവം ഇറങ്ങിവന്ന് സത്യം വിളിച്ചു പറഞ്ഞതുപോലെ തോന്നി. മുഖ്യമന്ത്രി സർ, നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യൂ… എന്റെ പാർട്ടി പ്രവർത്തകരെ തൊടരുത്. ഞാൻ വീട്ടിലോ ഓഫീസിലോ ഉണ്ടാകും . എന്റെ രാഷ്ട്രീയ യാത്ര തുടരും,’ വിജയ് പറഞ്ഞു. ഇതിന് സ്റ്റാലിൻ ഇതുവരെ മറുപടി നൽകിയിട്ടില്ല.
വിജയിയുടെ വീഡിയോ സന്ദേശം പുറത്തുവന്നതിന് ശേഷം ഡിഎംകെ വക്താവ് എ ശരവണൻ നടനെതിരെ രംഗത്തെത്തി. ഇത് വിജയിയുടെ പുതിയ തിരക്കഥയാണെന്നും വീഡിയോ പുറത്തുവിടാൻ നാല് ദിവസമെടുത്തുവെന്നും ശരവണൻ വിമർശിച്ചു. കരൂർ ദുരന്തത്തിന്റെ ഉത്തരവാദിത്തം വിജയ് ഏറ്റെടുക്കണം. വിജയ് നിയമം ലംഘിച്ചതിനാലാണ് ദുരന്തം സംഭവിച്ചതെന്നും ശരവണൻ ആരോപിച്ചു.
41 പേരുടെ ജീവൻ അപഹരിച്ച കരൂർ ദുരന്തത്തിൽ ടി.വി.കെ കരൂർ ജില്ലാ സെക്രട്ടറി മതിയഴകനെ അറസ്റ്റ് ചെയ്തിരുന്നു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്റ് സെക്രട്ടറി സി.ടി നിർമ്മൽ കുമാർ എന്നിവർക്കെതിരെ കേസെടുക്കുകയും ചെയ്തു. കരൂരിലെ ടി.വി.കെ നേതാവ് പൗൺ രാജിനെയും കസ്റ്റഡിയിലെടുത്തു. ടി.വി.കെയുടെ പരിപാടിക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ പൗൺ രാജാണ് ഒപ്പിട്ടത്.

