കന്യാകുമാരി : വിവേകാനന്ദ പാറയ്ക്കും തിരുവള്ളുവർ പ്രതിമയ്ക്കും മധ്യേ നിർമിച്ച കണ്ണാടിപ്പാലം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു . ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, കനിമൊഴി എംപി, മുഖ്യമന്ത്രിയുടെ ഭാര്യ ദുർഗ സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖരുടെ വൻനിര പങ്കെടുത്ത വർണാഭമായ ചടങ്ങിലാണ് പാലം സന്ദർശകർക്കായി തുറന്നുകൊടുത്തത്. തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് കണ്ണാടി നടപ്പാലം നിർമിച്ചത്. ഉദ്ഘാടനം നിർവഹിച്ച മുഖ്യമന്ത്രി, പാലത്തിലൂടെ നടന്ന് ജനങ്ങളെ അഭിവാദ്യം ചെയ്തു.
37 കോടി രൂപ ചെലവിലാണ് പാലം നിർമ്മിച്ചത്. ബോട്ടുജെട്ടിക്ക് സമീപം ശിൽപി സുദർശൻ പട്നായിക് മണ്ണ് കൊണ്ടു നിർമിച്ച തിരുവള്ളുവരുടെ പുതിയ പ്രതിമയുടെ അനാഛാദനവും മുഖ്യമന്ത്രി നിർവഹിച്ചു.
തമിഴ്നാട് സർക്കാരിന്റെ പുതുവർഷ സമ്മാനമായാണ് ത്രിവേണി സംഗമ തീരത്ത് കണ്ണാടിപ്പാലം എത്തിയത്. കടൽക്ഷോഭത്തെയും ശക്തമായ കടൽക്കാറ്റിനേയും പ്രതിരോധിക്കുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് പാലം നിർമിച്ചിരിക്കുന്നത്.
പൊതുമരാമത്ത് വകുപ്പ് നിർമിച്ച കണ്ണാടിപ്പാലത്തിന് 77 മീറ്റർ നീളവും 10 മീറ്റർ വീതിയുമാണുള്ളത്. ഉദ്ഘാടനത്തിന് ശേഷം കണ്ണാടിപ്പാലത്തിൽ ലേസർ ഷോയും നടന്നു. കണ്ണാടിപ്പാലം തുറക്കുന്നതോടെ വിവേകാനന്ദ പാറയിൽ നിന്ന് തിരുവള്ളുവർ പ്രതിമയിലേക്കു നടന്ന് എത്തിച്ചേരാൻ സാധിക്കും. പാലത്തിന്റെ മധ്യത്തിൽ കട്ടിയുള്ള കണ്ണാടി സ്ഥാപിച്ച് തൂക്കുപാലത്തിന്റെ മാതൃകയിലാണ് പാലം നിർമിച്ചിരിക്കുന്നത്.