ന്യൂഡൽഹി : ഗഗൻയാൻ, ചന്ദ്രയാൻ എന്നിവയിലൂടെ ആകാശ പര്യവേക്ഷണം നടത്തിയ ഇന്ത്യ ഇപ്പോൾ കടൽ യാത്രയ്ക്ക് തുടക്കമിടുന്നു. സമുദ്രത്തിലേക്ക് 6,000 മീറ്റർ ആഴത്തിൽ മനുഷ്യ പേടകം അയയ്ക്കാൻ പോകുകയാണ് ഇന്ത്യ . മനുഷ്യനെ ഉൾക്കൊണ്ടുള്ള രാജ്യത്തെ ആദ്യത്തെ ആഴക്കടൽ പര്യവേക്ഷണ പദ്ധതിയാണിത്. 2026 അവസാനത്തോടെ ഇത് ആരംഭിക്കാൻ കഴിയുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി ഡയറക്ടർ ബാലാജി രാമകൃഷ്ണൻ പറഞ്ഞു.
മത്സ്യ എന്ന് പേരിട്ടിരിക്കുന്ന അണ്ടർവാട്ടർ വാഹനം സമുദ്രത്തിൽ 6 കിലോമീറ്റർ ആഴത്തിൽ വരെ പര്യവേക്ഷണം നടത്തും. അതിൽ മൂന്ന് ശാസ്ത്രജ്ഞർ ഉണ്ടാകും. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മത്സ്യ നിർമ്മിച്ചിരിക്കുന്നത്. 25 ടൺ ഭാരമുള്ള ഇതിന്റെ ഭൂരിഭാഗവും ടൈറ്റാനിയം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ആറ് കിലോമീറ്റർ താഴ്ചയിൽ അതിശക്തമായ മർദ്ദം നിലനിൽക്കുന്നുണ്ട്. വളരെ തണുപ്പായിരിക്കും. ഇതിനെ ചെറുക്കാൻ തക്ക ശക്തിയുള്ള രീതിയിലാണ് കപ്പൽ നിർമ്മിച്ചിരിക്കുന്നത്.
6,000 മീറ്റർ ആഴത്തിലേക്ക് ഒറ്റയടിക്ക് ഇറങ്ങാൻ കഴിയില്ല. അത് ക്രമേണ ആ നിലയിലെത്തും. ആദ്യ പരീക്ഷണം 500 മീറ്റർ ആഴത്തിലേക്ക് ഇറങ്ങുക എന്നതാണെന്ന് ബാലാജി രാമകൃഷ്ണൻ പറയുന്നു. ഇതോടെ ആഴക്കടൽ ദൗത്യം നടത്തുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ മാറും . ആഴക്കടലിലേക്ക് ഇതുവരെ മനുഷ്യരെ അയച്ചത് അഞ്ച് രാജ്യങ്ങൾ മാത്രമാണ്. ഇതിന് ധാരാളം വൈദഗ്ധ്യം ആവശ്യമാണ്. സമുദ്രത്തിന്റെ അടിത്തട്ടിലുള്ള ജീവജാലങ്ങളെയും അജീവ വിഭവങ്ങളെയും കുറിച്ച് മനസ്സിലാക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

