ന്യൂഡൽഹി ; രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച ശേഷം തന്റെ ജീവിതം എങ്ങനെയായിരിക്കുമെന്ന് വെളിപ്പെടുത്തി ആഭ്യന്തരമന്ത്രി അമിത് ഷാ . “വിരമിച്ച ശേഷം, എന്റെ ജീവിതത്തിന്റെ ശേഷിച്ച ഭാഗം വേദങ്ങൾ, ഉപനിഷത്തുകൾ, പ്രകൃതി കൃഷി എന്നിവ പഠിക്കുന്നതിനായി നീക്കിവയ്ക്കാൻ ഞാൻ തീരുമാനിച്ചു “ എന്നാണ് അമിത് ഷാ പറയുന്നത്.
ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വനിതാ സഹകരണ തൊഴിലാളികൾക്കൊപ്പം ‘സഹകർ സംവാദ്’ എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
“‘സഹകരണത്തിലൂടെ അഭിവൃദ്ധി’ എന്ന മോദിയുടെ ദർശനത്തിന് അനുസൃതമായി, കർഷകരെ ശാക്തീകരിക്കുന്നതിലൂടെ സഹകരണ മന്ത്രാലയം ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്കൊപ്പം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും ശക്തിപ്പെടുത്തുന്നു. മോദി സർക്കാരിനു കീഴിൽ സ്ത്രീകളുടെ സ്വാശ്രയത്വത്തിനുള്ള ശക്തമായ മാധ്യമമായി സഹകരണ മേഖല മാറിയിരിക്കുന്നു.”എന്നാണ് ഇന്നത്തെ ആശയവിനിമയത്തിന് മുന്നോടിയായി അമിത് ഷാ X-ൽ പോസ്റ്റ് ചെയ്തത്.
വായനയോടുള്ള തന്റെ ഇഷ്ടം അമിത് ഷാ പലപ്പോഴും പ്രകടിപ്പിക്കാറുണ്ട്. അദ്ദേഹത്തിന് 8,000 പുസ്തകങ്ങളുണ്ട്. പക്ഷേ, അവ വായിക്കാൻ സമയമില്ലെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ശാസ്ത്രീയ സംഗീതവും അമിത് ഷായ്ക്ക് ഇഷ്ടമാണ്.

