ബെംഗളൂരു : ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അധികം വൈകാതെ കർണാടക മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പ് പറഞ്ഞ് രാമനഗര എംഎൽഎ ഇഖ്ബാൽ ഹുസൈൻ . ഇക്കാര്യത്തിൽ നേതൃത്വം തീരുമാനമെടുക്കുമെന്നാണ് ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് പാർട്ടി നേതാക്കളെ കാണാൻ ഡൽഹിയിലേക്ക് പോയ കർണാടക കോൺഗ്രസ് എംഎൽഎമാർ പറയുന്നത് .
മുഖ്യമന്ത്രി വിഷയത്തിലെ ആശയക്കുഴപ്പം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ചില എംഎൽഎമാർ ഹൈക്കമാൻഡിനോട് അഭ്യർത്ഥിച്ചപ്പോൾ, നിർദ്ദിഷ്ട മന്ത്രിസഭാ പുനഃസംഘടനയിൽ യുവാക്കൾക്കോ പുതുമുഖങ്ങൾക്കോ അവസരം നൽകണമെന്ന് മറ്റു ചിലർ ആവശ്യപ്പെട്ടു. ശിവകുമാറിനെ പിന്തുണയ്ക്കുന്ന ആറ് എംഎൽഎമാരുടെ ഒരു സംഘമാണ് ഹൈക്കമാൻഡിനെ കാണാൻ ഞായറാഴ്ച രാത്രി ഡൽഹിയിലേക്ക് പോയത് .
അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള തീരുമാനം ഹൈക്കമാൻഡിന്റേതാണെന്നും നിലവിലുള്ള ആശയക്കുഴപ്പം പരിഹരിക്കാൻ അവരോട് ആവശ്യപ്പെട്ടുവെന്നും മഗഡി എംഎൽഎ എച്ച്.സി. ബാലകൃഷ്ണ പറഞ്ഞു.
“ആരാണ് മുഖ്യമന്ത്രിയാകേണ്ടത് എന്നതിന് അന്തിമ തീരുമാനം ആവശ്യമായതിനാൽ ആശയക്കുഴപ്പം നീക്കാൻ ഞങ്ങൾ ഹൈക്കമാൻഡുമായി ചർച്ച നടത്താൻ പോയി. ആരാണ് മുഖ്യമന്ത്രിയാകേണ്ടത് എന്നത് പ്രധാനമല്ല; നിലവിലെ സാഹചര്യം കോൺഗ്രസ് പാർട്ടിക്ക് ദോഷകരമാണ്. ഹൈക്കമാൻഡ് ഇടപെട്ട് ഇത് അവസാനിപ്പിക്കണം,” അദ്ദേഹം പറഞ്ഞു.
എല്ലാവരും ഹൈക്കമാൻഡിൻറെ തീരുമാനത്തെ അനുസരിക്കുമെന്നാണ് രാമനഗര എംഎൽഎ ഇഖ്ബാൽ ഹുസൈൻ പറയുന്നത് . ഒപ്പം ശിവകുമാറിന്റെ സ്ഥാനക്കയറ്റത്തിൽ വിശ്വാസവും പ്രകടിപ്പിച്ചു.
“ഞാൻ എപ്പോഴും ആ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു… 200 ശതമാനം, അദ്ദേഹം ഉടൻ മുഖ്യമന്ത്രിയാകും. ഹൈക്കമാൻഡ് തീരുമാനിക്കും. ഞങ്ങളുടെ നേതാവ് (ശിവകുമാർ) പറഞ്ഞതുപോലെ, അധികാര കൈമാറ്റം ആറ് പാർട്ടി നേതാക്കൾ തമ്മിലുള്ള രഹസ്യ കരാറാണ്, ആ ആറ് ആളുകൾ തീരുമാനിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിസഭാ പുനഃസംഘടനയിൽ പുതുമുഖങ്ങൾക്കും യുവാക്കൾക്കും അവസരം നൽകണമെന്ന് നിയമസഭാംഗങ്ങൾ ഹൈക്കമാൻഡിനോട് അഭ്യർത്ഥിച്ചതായും ഇത് പരിഗണിക്കുമെന്ന സൂചനകൾ ലഭിച്ചതായും എംഎൽഎ കെ എം ഉദയ് പറഞ്ഞു.നേതൃത്വമാറ്റത്തെച്ചൊല്ലിയുള്ള ആശയക്കുഴപ്പം പരിഹരിക്കണമെന്ന് ചില മുതിർന്ന എംഎൽഎമാർ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു, ഉടൻ തന്നെ ഒരു തീരുമാനം പ്രതീക്ഷിക്കുന്നുവെന്നും ഉദയ് പറഞ്ഞു.
നേരത്തെ, തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാർ മുഖ്യമന്ത്രിയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലേക്ക് പോയെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച ശിവകുമാർ, ഇക്കാരും അറിയില്ലെന്നും അവർ മന്ത്രി സ്ഥാനങ്ങൾ തേടുന്നുണ്ടാകാമെന്നുമാണ് പറഞ്ഞത്.

