ന്യൂഡൽഹി : പൊതു ഫണ്ട് ഉപയോഗിച്ച് ജവഹർലാൽ നെഹ്റു അയോധ്യയിൽ മുഗൾ പള്ളിയായ ബാബറി മസ്ജിദ് സ്ഥാപിക്കാൻ ശ്രമിച്ചുവെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ ആരോപണത്തിന് മറുപടിയുമായി കോൺഗ്രസ് .
രാജ്നാഥ് സിംഗ് പറയുന്നത് നുണയാണെന്നും , ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്നതിന് ഒരു ആർക്കൈവുകളോ ഡോക്യുമെന്ററി തെളിവുകളോ ഇല്ല എന്നുമാണ് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ പറയുന്നത് .
“ക്ഷേത്രങ്ങളുടെ പുനർനിർമ്മാണം ഉൾപ്പെടെ മതസ്ഥലങ്ങൾക്ക് സർക്കാർ പണം ഉപയോഗിക്കുന്നതിനെ നെഹ്റുജി വ്യക്തമായി എതിർത്തു. സംസ്ഥാനത്തിന്റെ സംഭാവനകളിലൂടെയല്ല, പൊതുജന സംഭാവനകളിലൂടെയാണ് ഇതിന് ധനസഹായം നൽകേണ്ടതെന്ന് അദ്ദേഹം വാദിച്ചു,” മാണിക്കം ടാഗോർ പറഞ്ഞു.
“ദശലക്ഷക്കണക്കിന് ആളുകൾ ആരാധിക്കുന്ന ഗുജറാത്തിലെ പ്രശസ്തമായ ക്ഷേത്രം സോമനാഥിന് പോലും നെഹ്റുജി പൊതു ഫണ്ട് നിരസിച്ചെങ്കിൽ, നികുതിദായകരുടെ പണം ബാബറിനായി ചെലവഴിക്കാൻ അദ്ദേഹം നിർദ്ദേശിക്കുമോ ?
രാജ്നാഥ്ജിയുടെ പ്രസ്താവനകൾ ചരിത്രത്തെക്കുറിച്ചല്ല. അവ രാഷ്ട്രീയത്തെക്കുറിച്ചാണ് . വർത്തമാനകാലത്തെ വിഭജിക്കാൻ ഭൂതകാലത്തെ മാറ്റിയെഴുതുകയാണ് . നമ്മുടെ സ്ഥാപകരെ അപമാനിക്കുക, കഥകൾ കണ്ടുപിടിക്കുക, ധ്രുവീകരണം വർദ്ധിപ്പിക്കുക ഇതൊക്കെയാണ് ബിജെപി ചെയ്യുന്നത് . പണ്ഡിറ്റ് നെഹ്റുവും സർദാർ പട്ടേലും തമ്മിൽ സൗഹാർദ്ദപരമായ ബന്ധമുണ്ടായിരുന്നുവെന്ന് നമുക്കെല്ലാവർക്കും അറിയാം, പണ്ഡിറ്റ് നെഹ്റുവിന്റെ യുക്തി ലളിതമായിരുന്നു: പൊതു പണം പള്ളികൾക്കോ, ക്ഷേത്രങ്ങൾക്കോ, ഗുരുദ്വാരകൾക്കോ വേണ്ടി ചെലവഴിക്കരുത്. അത് ജനങ്ങളുടെ സംഭാവനയായിരിക്കണം എന്ന് മാത്രം പറഞ്ഞ മഹാനായ നേതാവായിരുന്നു നെഹ്രു ‘ എന്നും മാണിക്കം ടാഗോർ പറഞ്ഞു.

