ഇസ്രായേലിന്റെ ROCKS എയർ-ലോഞ്ച്ഡ് ക്വാസി-ബാലിസ്റ്റിക് മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ. സുഖോയ് Su-30MKI യുദ്ധവിമാനത്തിൽ നിന്ന് നൂതന ആയുധത്തിന്റെ വിജയകരമായ പരീക്ഷണ വിക്ഷേപണത്തെ തുടർന്നാണ് ഈ നീക്കം . റോക്സ് തദ്ദേശീയമായി നിർമ്മിക്കാനുള്ള സാധ്യതയാണ് ഇന്ത്യ തേടുന്നത്. ഇന്ത്യയുടെ ആഭ്യന്തര മിസൈൽ നിർമ്മാണ ശേഷി വർധിപ്പിക്കുന്നതിനും , ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് വർധിപ്പിക്കുന്നതിനും ഇത് ഒരു നിർണ്ണായക ചുവട് വയ്പ്പാകും.
2024 ഏപ്രിലിൽ ഇന്ത്യൻ വ്യോമസേന റോക്സ് മിസൈൽ പരീക്ഷിച്ചത്. സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ മേൽനോട്ടത്തിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നടത്തിയ ഈ പരീക്ഷണം വിജയകരമായിരുന്നു. വിക്ഷേപണ വിമാനത്തിന് 250 കിലോമീറ്ററിൽ ദൂരത്തുള്ള ലക്ഷ്യത്തെ കൃത്യമായി ഭേദിക്കാൻ ഇതിന് കഴിഞ്ഞു. ഇസ്രായേലിന്റെ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് വികസിപ്പിച്ചെടുത്ത റോക്സ് മിസൈൽ, കൃത്യതയോടെ, ശക്തമായി തന്ത്രപരമായ ലക്ഷ്യങ്ങളെ ആക്രമിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
മിസൈലിന് 250 മുതൽ 300 കിലോമീറ്റർ വരെ പ്രവർത്തന പരിധിയുണ്ട് . കൂടാതെ ആധുനിക വ്യോമ പ്രതിരോധ ശൃംഖലകളെ തകർക്കാനും അതിജീവിക്കാനും അതിനായി സൂപ്പർസോണിക് ഡൈവ് നടത്താനും ഇതിന് സാധിക്കും. ജിപിഎസ് നിഷേധിക്കപ്പെട്ട പരിതസ്ഥിതികളിൽ പോലും ഇത് കൃത്യമായ ലക്ഷ്യം ഉറപ്പാക്കുന്നു.
ഭൂഗർഭ ബങ്കറുകൾ നശിപ്പിക്കുന്നതിന് കോൺഫിഗർ ചെയ്യാവുന്ന 500 കിലോഗ്രാം പേലോഡ് ആയുധം വഹിക്കാനും ഇതിന് കഴിയും. അല്ലെങ്കിൽ റഡാർ ഇൻസ്റ്റാളേഷനുകൾ, എയർബേസുകൾ പോലുള്ള ഉപരിതല അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതാക്കുന്നതിനുള്ള ഒരു സ്ഫോടന-വിഘടന യൂണിറ്റായി ഇത് ക്രമീകരിക്കാം. ഏകദേശം 200 മിസൈലുകളുടെ പ്രാരംഭ ഓർഡർ ഐഎഎഫ് ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്.ഇസ്രായേലി കമ്പനിയുമായി ട്രാൻസ്ഫർ ഓഫ് ടെക്നോളജി (ടിഒടി) കരാർ നേടുന്നതിനായി ഇന്ത്യൻ സ്വകാര്യ മേഖലയിലെ പ്രതിരോധ സ്ഥാപനം ഇതിനകം പ്രാഥമിക ചർച്ചകൾ നടന്നിട്ടുണ്ട്.
കരാർ അന്തിമമായാൽ, റാംപേജ് മിസൈലിനെക്കുറിച്ചുള്ള നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾക്ക് ശേഷം, ഇന്ത്യയിൽ ആഭ്യന്തര ഉൽപാദനത്തിനായി നിശ്ചയിച്ചിരിക്കുന്ന രണ്ടാമത്തെ ഇസ്രായേലി സ്ട്രൈക്ക് മിസൈലായി റോക്ക്സ് മാറും.

