ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിനുശേഷം, പാകിസ്ഥാന് രഹസ്യാന്വേഷണ വിവരങ്ങൾ നൽകിയിരുന്ന 10 ചാരന്മാരെയാണ് രാജ്യത്ത് പലയിടങ്ങളിൽ നിന്നായി പിടികൂടിയത്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇതിൽ ഉൾപ്പെടുന്നത്.
പഞ്ചാബിൽ നിന്നാണ് ഗസാല, യാമിൻ മുഹമ്മദ് എന്ന രണ്ട് ചാരന്മാരെ പിടികൂടിയത് . ഈ രണ്ട് ചാരന്മാരെയും പഞ്ചാബിലെ മലേർകോട്ല പോലീസ് അറസ്റ്റ് ചെയ്തു. ഈ അറസ്റ്റിനുശേഷം, ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്തിരുന്ന ഡാനിഷ് അവരെ കാണാറുണ്ടെന്ന് പൊലീസ് മനസ്സിലാക്കി. പാകിസ്ഥാൻ വിസ എടുക്കാൻ ഇവർ ഡാനിഷിന്റെ അടുത്തേക്ക് പോകാറുണ്ടായിരുന്നു. ഇതുമാത്രമല്ല, ഡാനിഷ് തന്റെ മൊബൈലിൽ നിന്ന് ഇവർക്ക് ഓൺലൈനായി പണം ട്രാൻസ്ഫർ ചെയ്തിട്ടുമുണ്ട്.
മെയ് 14 ന് ഹരിയാനയിൽ നിന്നാണ് നൊമാൻ ഇലാഹി അറസ്റ്റിലായത്. നോമാനെ ഇപ്പോഴും ചോദ്യം ചെയ്തുവരികയാണ്. പാകിസ്ഥാനിലെ ചില ഏജന്റുമാരുമായി നോമന് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നു. അയാൾ അവർക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ നൽകാറുണ്ടായിരുന്നു. കൈരാന ഗ്രാമവാസിയായ നൊമാൻ പാനിപ്പത്തിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്നു.
ഹരിയാനയിലെ കൈതാൽ ജില്ലയിൽ നിന്നാണ് പാക് സഹായി ദേവീന്ദർ സിംഗ് ധില്ലനും അറസ്റ്റിലായത്. ഇന്ത്യയുടെ സൈനിക ഓപ്പറേഷൻ സിന്ദൂരുമായും സൈന്യത്തിന്റെ പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങൾ ഇയാൾ പാകിസ്ഥാന് നൽകിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി . പാകിസ്ഥാനിലെ കർതാർപൂർ സാഹിബ്, നങ്കാന സാഹിബ്, ലാഹോർ, പഞ്ച സാഹിബ് തുടങ്ങിയ മതസ്ഥലങ്ങൾ സന്ദർശിക്കാൻ പോയതായും ധില്ലൻ സമ്മതിച്ചു. ഈ സമയത്താണ് അയാൾ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ബന്ധപ്പെട്ടത്.
പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് യൂട്യൂബർ ജ്യോതി മൽഹോത്രയെ ഹരിയാനയിലെ ഹിസാർ പോലീസ് അറസ്റ്റ് ചെയ്തു. മെയ് 13 ന് ഇന്ത്യാ ഗവൺമെന്റ് രാജ്യം വിടാൻ ആവശ്യപ്പെട്ട പാക്കിസ്ഥാൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന ഡാനിഷ് എന്ന ഉദ്യോഗസ്ഥനുമായി ജ്യോതി ബന്ധപ്പെട്ടിരുന്നു. ട്രാവൽ ബ്ലോഗർ ജ്യോതി പാകിസ്ഥാനുമായി രഹസ്യ വിവരങ്ങൾ പങ്കുവെച്ചുകൊണ്ടിരുന്നു. 2023 മുതൽ അവർ മൂന്ന് തവണ പാകിസ്ഥാൻ സന്ദർശിച്ചു.
പാകിസ്ഥാനുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ ജ്യോതി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.പാകിസ്ഥാനു വേണ്ടി ചാരപ്പണി നടത്തിയിരുന്ന അർമാനെ നഗീന പോലീസ് സ്റ്റേഷൻ പരിധിയിലുള്ള രജക ഗ്രാമത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. വാട്സ്ആപ്പ് വഴി രാജ്യത്തെ സൈനിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇയാൾ പാകിസ്ഥാനിലേക്ക് അയച്ചിരുന്നതായി ആരോപണമുണ്ട്. രാജ്യദ്രോഹം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് ഇയാൾക്കെതിരെ കേസെടുത്തു. ഇയാളെ തുടർച്ചയായി ചോദ്യം ചെയ്തുവരികയാണ്.
പുരിയുടെ യൂട്യൂബർ പ്രിയങ്ക സേനാപതിയെയും അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തുവരികയാണ്. ജ്യോതിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രിയങ്കയ്ക്ക് അറിയാമായിരുന്നോ അതോ അവർ എന്തെങ്കിലും പങ്കുവെക്കുകയായിരുന്നോ എന്നും അന്വേഷിക്കുകയാണ് ഇപ്പോൾ ഏജൻസികൾ.
പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയതിന് യൂട്യൂബർ നവങ്കൂർ ചൗധരിയും അറസ്റ്റിലായി. പോലീസ് ഈ കാര്യം അന്വേഷിച്ചുവരികയാണ്.
ഉത്തർപ്രദേശിലെ റാംപൂരിൽ നിന്നുള്ള ബിസിനസുകാരനായ ഷഹ്സാദിനെ ഞായറാഴ്ച മൊറാദാബാദിൽ നിന്ന് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ അയാൾ പാക് ഏജന്റുമാർക്ക് നൽകിയിരുന്നതായി എസ്ടിഎഫ് പറഞ്ഞു. ഇയാൾ പലതവണ പാകിസ്ഥാൻ സന്ദർശിച്ചിട്ടുണ്ടെന്നും വസ്ത്രങ്ങളുടെയും സുഗന്ധദ്രവ്യങ്ങളുടെയും കള്ളക്കടത്തിൽ പങ്കുണ്ടെന്നും ആരോപിക്കപ്പെടുന്നു.
ജലന്ധറിൽ നടത്തിയ റെയ്ഡിനിടെയാണ് മുഹമ്മദ് മുർതാസ അലിയെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പാകിസ്ഥാന്റെ ഐഎസ്ഐക്ക് വേണ്ടി ചാരവൃത്തി നടത്തുന്നുണ്ടെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് നാല് മൊബൈൽ ഫോണുകളും മൂന്ന് സിം കാർഡുകളും കണ്ടെടുത്തു.

