ഡബ്ലിൻ : ഐറിഷ് ജയിലുകളിലെ അവസ്ഥ മനുഷ്യത്വരഹിതവും അപമാനകരവുമാണെന്ന് തുറന്ന് പറഞ്ഞ് പ്രിസൺസ് ഇൻസ്പെക്ടർ . കസ്റ്റഡി മരണങ്ങൾ വർധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജയിലുകൾ തിങ്ങി നിറഞ്ഞ നിലയിലാണ്.
5,660-ലധികം ആളുകളെ ജയിലുകളിൽ തടവിലാക്കിയിട്ടുണ്ട് . രാഷ്ട്രീയ തലത്തിൽ ധീരമായ നടപടിയിലൂടെ മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാൻ കഴിയൂവെന്നും പ്രിസൺസ് ഇൻസ്പെക്ടർ പറഞ്ഞു. രാജ്യത്തെ എല്ലാ ജയിലുകളിലും ഡബ്ലിനിലെയും ലിമെറിക്കിലെയും വനിതാ ജയിലുകളും 150% ത്തിലധികം ശേഷിയിൽ പ്രവർത്തിക്കുന്നതിനാൽ തിരക്ക് കൂടുതലാണ്.
രാജ്യത്തെ 14 ജയിലുകളിലുമായി ശരാശരി തിരക്ക് 121% ആണ്, നൂറുകണക്കിന് തടവുകാർ തറയിലെ ബെഡുകളിലാണ് ഉറങ്ങുന്നത് . കഴിഞ്ഞ വർഷം മിഡ്ലാൻഡ്സ് ജയിലിൽ നടത്തിയ പരിശോധനയിൽ, 31 പേർ തറയിൽ ഉറങ്ങുന്നത് കണ്ടെത്തിയത് വിമർശനത്തിനിടയാക്കിയിരുന്നു.
ഓരോ ജയിലിലും സുരക്ഷിതമായി തടവിലാക്കാൻ കഴിയുന്ന ആളുകളുടെ എണ്ണത്തിൽ സർക്കാർ “നിർബന്ധിതമായ ഒരു പരിധി” ഏർപ്പെടുത്തേണ്ടതുണ്ടെന്ന് ചീഫ് ഇൻസ്പെക്ടർ മാർക്ക് കെല്ലി പറഞ്ഞു.
വരും വർഷങ്ങളിൽ 1,500 അധിക ജയിൽ സ്ഥലങ്ങൾ നിർമ്മിക്കുമെന്ന് നീതിന്യായ മന്ത്രിമാർ പറഞ്ഞിട്ടുണ്ടെന്നും കെല്ലി പറഞ്ഞു . കഴിഞ്ഞ വർഷം മുപ്പത്തിയൊന്ന് പേർ കസ്റ്റഡിയിൽ മരിച്ചു. 2012 ൽ ഇൻസ്പെക്ടറേറ്റ് കണക്കുകൾ രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്.

