അയർലണ്ടിൽ മദ്യപാനത്തിന് അടിപ്പെട്ട് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർധനവ് . 2024-ല്‍ 8,745 പേരാണ് മദ്യപാനം ഒരു പ്രശ്നമായി മാറിയതിനെത്തുടര്‍ന്ന് കുടി നിര്‍ത്താനായി ചികിത്സ തേടിയതെന്ന് ഹെൽത്ത് റിസർച്ച് ബോർഡ് റിപ്പോർട്ടിൽ പറയുന്നു.2023-നെക്കാള്‍ 7% അധികമാണിത്. 10 വര്‍ഷത്തിനിടെ മദ്യപാനത്തിന് ഏറ്റവും കൂടുതല്‍ പേര് ചികിത്സ തേടിയെത്തിയത് കഴിഞ്ഞ വര്‍ഷമായിരുന്നു .
രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര് അഡിക്ഷന് ചികിത്സ തേടുന്നത് മദ്യപാനത്തില്‍ നിന്നും രക്ഷപ്പെടാനാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ബോര്‍ഡ് പറയുന്നു.അതേസമയം പൂര്‍ണ്ണമായും മദ്യത്തിന് അടിമപ്പെട്ട്, ഒഴിവാക്കാനാകില്ല എന്ന ഘട്ടം എത്തിയ ശേഷം മാത്രം ചികിത്സ തേടുന്നവരുടെ എണ്ണം 2017-ല്‍ 72% ആയിരുന്നത് 2024-ല്‍ 56% ആയി കുറഞ്ഞിട്ടുണ്ട്.
മദ്യപാനം നിര്‍ത്താനായി ചികിത്സയ്ക്കെത്തുന്നവരില്‍ മൂന്നില്‍ ഒന്ന് പേരും മദ്യത്തിനൊപ്പം ഏതെങ്കിലും മയക്കുമരുന്ന് കൂടി ഉപയോഗിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര് ഉപയോഗിക്കുന്നത് കൊക്കെയ്ന്‍ (71%) ആണ്. മദ്യത്തോടൊപ്പം മയക്കുമരുന്ന് കൂടി ഉപയോഗിക്കുന്നത് സ്ട്രോക്ക്, ഹൃദയഘാതം, കരള്‍ രോഗം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും, അക്രമസ്വഭാവം വര്‍ദ്ധിക്കല്‍, ആത്മഹത്യാപരമായ ചിന്തകള്‍ വര്‍ദ്ധിക്കല്‍, പെട്ടെന്നുള്ള മരണം മുതലായവയ്ക്ക് കാരണമാകുകയും ചെയ്യുമെന്നും ബോര്‍ഡ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

