ഡബ്ലിൻ; അയർലന്റിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോർട്ട്. ഫാർമസിസ്റ്റുകൾക്കിടയിൽ നടത്തിയ സർവ്വേയുടെ വിശദാംശങ്ങൾ ഐറിഷ് ഫാർമസി യൂണിയനാണ് പുറത്തുവിട്ടത്. അടുത്ത 12 മാസത്തിനിടെ മരുന്നുകൾക്ക് ഏർപ്പെടുന്ന ക്ഷാമം രൂക്ഷമാകുമെന്നും യൂണിയന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മാർച്ച് മുതൽ ഏപ്രിൽ മാസം വരെ ആയിരുന്നു സർവ്വേ.
മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിൽ വലിയ ബുദ്ധിമുട്ടുകളാണ് ഫാർമസികൾ നേരിടുന്നത്. മരുന്ന് ഉറപ്പുവരുത്താൻ 83 ശതമാനം ഫാർമസികളും മറ്റിടങ്ങളിൽ നിന്നും സ്റ്റോക്ക് കടംവാങ്ങുകയാണ് ചെയ്യുന്നത്. ഫാർമസിസ്റ്റുകൾ ആഴ്ചയിൽ ആറ് മണിക്കൂറോളം മരുന്നുകളുടെ ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുകയാണെന്നും സർവ്വേയിൽ വ്യക്തമാക്കുന്നു.
മേഖല കടന്നുപോകുന്നത് ഗുരുതരമായ പ്രതിസന്ധിയിലൂടെയാണെന്ന് ഐറിഷ് ഫാർമസി യൂണിയൻ പ്രസിഡന്റ് ടോം മുറെ പ്രതികരിച്ചു. രാജ്യത്ത് സാധാരണയായി ഉപയോഗിക്കുന്ന 400 ഓളം മരുന്നുകൾക്ക് ഇപ്പോൾ ക്ഷാമം നേരിടുന്നുണ്ട്. ഇതിൽ ജീവിത ശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾക്കാണ് കൂടുതൽ ക്ഷാമം നേരിടുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു.