ഡബ്ലിൻ: അയർലന്റിലെ ആശുപത്രികൾ രോഗികളെ കൊണ്ട് നിറയുന്നതായി ഐറിഷ് മിഡ്വൈവ്സ് ആന്റ് നഴ്സസ് ഓർഗനൈസേഷൻ (ഐഎൻഎംഒ). ഇന്ന് രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം വിവിധ ആശുപത്രികളിലായി 400 പേരാണ് കിടക്കകൾക്കായി കാത്തിരിക്കുന്നത്. ഇവരിൽ 240 രോഗികൾ എമർജൻസി വിഭാഗത്തിലും ബാക്കിയുള്ളവർ വാർഡുകളിലുമായിട്ടാണ് ചികിത്സയിൽ കഴിയുന്നത്.
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ 76 രോഗികൾക്ക് കിടക്കകൾ ആവശ്യമാണ്. ഇവരിൽ 23 പേർ എമർജൻസി വിഭാഗത്തിലും ബാക്കിയുള്ളവർ വാർഡുകളിലുമാണ് ചികിത്സയിൽ കഴിയുന്നത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 48 പേർക്ക് കിടക്കൾ ആവശ്യമായിട്ടുണ്ട്. ഇവർക്ക് ട്രോളികളിലാണ് ചികിത്സ നൽകുന്നത്. കിടക്കകൾ ആവശ്യമുള്ള രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനമാണ് സ്ലിഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന് ഉള്ളത്. 30 രോഗികൾക്കാണ് ഇവിടെ കിടക്കകൾ ആവശ്യമായിട്ടുള്ളത്.

