ലേഖകന്‍: sreejithakvijayan

കൗണ്ടി ക്ലെയർ: ക്ലെയറിൽ വൻതോതിൽ കഞ്ചാവ് പിടികൂടി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് 60 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കും. 10 മില്യൺ യൂറോ വിലവരുന്ന കഞ്ചാവാണ് 60 കാരനിൽ നിന്നും പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസവും ക്ലെയറിൽ പോലീസ് വൻ ലഹരി ശേഖരം പിടിച്ചെടുത്തിരുന്നു. 500 കിലോയോളം വരുന്ന കഞ്ചാവായിരുന്നു പിടിച്ചെടുത്തത്. ഈ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.

Read More

ഡബ്ലിൻ: നഗരത്തിൽ 20 കാരന് നേരെയുണ്ടായ ആക്രമണത്തിൽ കൂടുതൽ വിവരങ്ങൾക്കായി പൊതുജനസഹായം തേടി പോലീസ്. സംഭവത്തിന് ദൃക്‌സാക്ഷികളായവർ ഉടനെ സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇന്നലെയാണ് ഡബ്ലിനിൽ 20 കാരന് നേരെ ആക്രമണം ഉണ്ടായത്. കിൽക്രോണൻ വ്യൂവിൽ ആയിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ 20 കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഇന്ന് രാവിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 1984 ലെ ക്രിമിനൽ ജസ്റ്റിസ് നിയമത്തിലെ നാലാം വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

Read More

ഡബ്ലിൻ; അയർലന്റിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോർട്ട്. ഫാർമസിസ്റ്റുകൾക്കിടയിൽ നടത്തിയ സർവ്വേയുടെ വിശദാംശങ്ങൾ ഐറിഷ് ഫാർമസി യൂണിയനാണ് പുറത്തുവിട്ടത്. അടുത്ത 12 മാസത്തിനിടെ മരുന്നുകൾക്ക് ഏർപ്പെടുന്ന ക്ഷാമം രൂക്ഷമാകുമെന്നും യൂണിയന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മാർച്ച് മുതൽ ഏപ്രിൽ മാസം വരെ ആയിരുന്നു സർവ്വേ. മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിൽ വലിയ ബുദ്ധിമുട്ടുകളാണ് ഫാർമസികൾ നേരിടുന്നത്. മരുന്ന് ഉറപ്പുവരുത്താൻ 83 ശതമാനം ഫാർമസികളും മറ്റിടങ്ങളിൽ നിന്നും സ്റ്റോക്ക് കടംവാങ്ങുകയാണ് ചെയ്യുന്നത്. ഫാർമസിസ്റ്റുകൾ ആഴ്ചയിൽ ആറ് മണിക്കൂറോളം മരുന്നുകളുടെ ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുകയാണെന്നും സർവ്വേയിൽ വ്യക്തമാക്കുന്നു. മേഖല കടന്നുപോകുന്നത് ഗുരുതരമായ പ്രതിസന്ധിയിലൂടെയാണെന്ന് ഐറിഷ് ഫാർമസി യൂണിയൻ പ്രസിഡന്റ് ടോം മുറെ പ്രതികരിച്ചു. രാജ്യത്ത് സാധാരണയായി ഉപയോഗിക്കുന്ന 400 ഓളം മരുന്നുകൾക്ക് ഇപ്പോൾ ക്ഷാമം നേരിടുന്നുണ്ട്. ഇതിൽ ജീവിത ശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾക്കാണ് കൂടുതൽ ക്ഷാമം നേരിടുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു.

Read More

ഡബ്ലിൻ: അമേരിക്കൻ ഇമിഗ്രേഷൻ വിഭാഗത്തിന്റെ കസ്റ്റഡിയിൽ നിന്നും മോചിതയായ ഐറിഷ് വനിത മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായി വെളിപ്പെടുത്തൽ. ഗ്രീൻ കാർഡ് ഉടമയായ ക്ലിയോണ വാർഡ് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ്സ് ഡിസോഡർ എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നുവെന്നാണ് സഹോദരി വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസമാണ് യുഎസ് യാത്രയ്ക്കിടെ പിടിയിലായ ക്ലിയോണ മോചിതയായത്. മോചിതയായെങ്കിലും ക്ലിയോണയുടെ ജീവിതം സാധാരണപോലെ ആയില്ലെന്ന് സഹോദരി ഹോളഡേ പറഞ്ഞു. രാത്രി കാലങ്ങളിൽ കലശലായ ഛർദ്ദിയാണ് ക്ലിയോണയ്ക്ക് അനുഭവപ്പെടുന്നത്. ശരിയായ ഉറക്കം ലഭിക്കുന്നില്ലെന്നും സഹോദരി പറഞ്ഞു. അയർലന്റിൽ എത്തി രോഗിയായ പിതാവിനെ കണ്ട് മടങ്ങുവഴിയായിരുന്നു സാൻ ഫ്രാൻസിസ്‌കോ വിമാനത്താവളത്തിൽവച്ച് ക്ലിയോണ കസ്റ്റഡിയിലായത്. മാർച്ചിൽ ആയിരുന്നു സംഭവം.

Read More

ഡബ്ലിൻ: ഭവന പദ്ധതിയുടെ ഭാഗമായുള്ള വീടുകൾ നിർമ്മിക്കാൻ കൂടുതൽ സ്ഥലം കണ്ടെത്തണമെന്ന് പ്രാദേശിക ഭരണകൂടങ്ങളോട് ആവശ്യപ്പെട്ട് ഭവന വകുപ്പ്. ഉടനെ സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിക്കണമെന്ന് അഭ്യർത്ഥിച്ച് ഭവനമന്ത്രി ജെയിംസ് ബ്രൗൺ കൗൺസിലുകൾക്ക് കത്ത് നൽകും. 2030 ആകുമ്പോഴേയ്ക്കും മൂന്ന് ലക്ഷം വീടുകൾ നിർമ്മിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അടുത്തിടെ പാസാക്കിയ പദ്ധതി പ്രകാരമാണ് ഭവന നിർമ്മാണം. ഇതിൽ ഏകദേശം പകുതിയോളം നിർമ്മാണ പ്രവർത്തനങ്ങൾ കോർക്ക്, വാട്ടർഫോർഡ്, ലിമെറിക്, ഗാൽവേയ്, ഡബ്ലിൻ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചാകും. ബാക്കിയുള്ളവ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമായി നിർമ്മിക്കും. ഭവന വകുപ്പിൽ നിന്നും നിർദ്ദേശം ലഭിച്ചാൽ 18 ആഴ്ചകൾക്കുള്ളിൽ വീടിനായുള്ള ഭൂമി കണ്ടെത്തി മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കണം എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത് ഇത്രത്തോളം പ്രാവർത്തികമാകുമെന്നകാര്യത്തിൽ വ്യക്തതയില്ല.

Read More

ഡബ്ലിൻ: ഗ്രാഫ്റ്റൻ സ്ട്രീറ്റിൽ സെന്റ് സ്റ്റീഫൻസ് ഗ്രീനിന് സമീപമുള്ള പൊതു ശുചിമുറികൾ അടച്ചുപൂട്ടും. ഡബ്ലിൻ സിറ്റി കൗൺസിൽ ഇക്കാര്യം സ്ഥിരീകരിച്ചു. കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് പൊതുജനങ്ങൾക്കായി ഇവിടെ ശുചിമുറികൾ സ്ഥാപിച്ചത്. ഇവിടുത്തെ ശുചിമുറികൾ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. ഇതേ തുടർന്നാണ് ശുചിമുറികൾ അടയ്ക്കാൻ തീരുമാനിച്ചത്. കോവിഡ് കാലത്ത് പ്രതിവാരം 18,000 ആളുകൾ ശുചിമുറി പ്രയോജനപ്പെടുത്തിയിരുന്നു. എന്നാൽ ഇതേ സ്ഥാനത്ത് ഇപ്പോൾ പ്രതിവാരം 1500 പേർ മാത്രമാണ് ശുചിമുറി ഉപയോഗിക്കുന്നത്.

Read More

കോർക്ക്: വെസ്റ്റ് കോർക്കിൽ റേസിംഗിനിടെയുണ്ടായ അപകടത്തിൽ മരിച്ച പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു 13 കാരിയായ ലോറൻ ഒബ്രിയനിന്റെ സംസ്‌കാര ചടങ്ങുകൾ നടന്നത്. ലോറന് അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി പേർ എത്തി. കാസൽടൗൺകെന്നിയിലെ സെന്റ് ജോസഫ് ചർച്ചിൽ ആയിരുന്നു സംസ്‌കാര ചടങ്ങുകൾ. ശേഷം ടെറൽട്ടെൻ സെമിത്തേരിയിൽ മൃതദേഹം അടക്കി. ഈ മാസം നാലിന് ആയിരുന്നു ലോറൻ മരിച്ചത്. ഇന്നിക്‌സെനിൽ കോർക്ക് ഓട്ടോഗ്രാസ് റേസിംഗ് ക്ലബ്ബ് സംഘടിപ്പിച്ച റേസിംഗ് മത്സരത്തിൽ പങ്കെടുക്കുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് അപകടം ഉണ്ടാകുകയായിരുന്നു.

Read More

ഡബ്ലിൻ: വടക്കൻ അയർലന്റിൽ കാട്ടുതീയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് പരിസ്ഥിതി മന്ത്രി ആൻഡ്രൂ മുയർ. ചൂട് കൂടിയ വരണ്ട കാലാവസ്ഥ തുടരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കാട്ടുതീയിൽ ഗുരുതരമായ പരിക്കോ മരണമോ പോലും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ ക്ലോഗറിനടുത്തുണ്ടായ തീപിടിത്തം, കാട്ടുതീ അതിവേഗം പടരുമെന്നാണ് നമ്മെ ഓർമ്മപ്പെടുത്തുന്നത്. ഇതിൽ അകപ്പെട്ടാൻ ജീവൻ നഷ്ടമാകും. പരിസ്ഥിതിനാശമുണ്ടാകും. ടൈറോൺ, മൊണാഗൻ എന്നീ കൗണ്ടികളിൽ ഉണ്ടായ തീപിടിത്തം സംരക്ഷിത മേഖലയുടെ മൂന്നിലൊന്ന് ഭാഗവും അഗ്നിക്കിരയാക്കി. നിലവിലെ കാലാവസ്ഥ വാരാന്ത്യത്തിലും തുടരുമെന്നതിനാൽ ജാഗ്രത പുലർത്തുക. കാട്ടുതീയ്ക്ക് കാരണമാകുന്ന സാഹചര്യങ്ങളിൽ നിന്നും ഓരോരുത്തരും മാറി നിൽക്കുക. ആരെങ്കിലും മനപ്പൂർവ്വം തീയിടുന്ന പ്രവൃത്തി ചെയ്താൻ ഉടനെ പോലീസിനെ അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ആർക്ലോ: കൗണ്ടി വിക്ലോയിലെ ആർക്ലോയിൽ പുതുതായി വരുന്ന ഡാറ്റ സെന്ററുകളിൽ ഒന്നിന്റെ നിർമ്മാണ പ്രവർത്തനം ഈ വർഷം ആരംഭിക്കും. 2025 അവസാനത്തോടെ രണ്ട് ഡാറ്റാസെന്ററുകളിൽ ഒന്നിന്റെ പണി ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഡാറ്റ സെന്ററുകളാണ് ഇവിടെ ഒരുങ്ങുന്നത്. ആദ്യ ഡാറ്റ സെന്റർ ആർക്ലോയിലെ അവോക്ക റിവർ ബിസിനസ് പാർക്കിലെ മുൻ ഐറിഷ് ഫെർട്ടിലൈസേഴ്‌സ് ഇൻഡസ്ട്രീസ് പ്ലാന്റിലാണ്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് ആദ്യം ആരംഭിക്കുക. ഇവിടെ നിന്നും അഞ്ച് കിലോ മീറ്റർ മാറി കിഷ് ബിസിനസ് പാർക്കിലാണ് നിർമ്മിക്കുന്നത്. 3.5 ബില്യൺ യൂറോയുടെ നിക്ഷേപമാണ് പദ്ധതിയ്ക്കുള്ളത്.

Read More

ഡബ്ലിൻ: വിദ്യാഭ്യാസത്തിനായി നിയമപോരാട്ടത്തിനൊരുങ്ങി ഓട്ടിസം ബാധിതരായ കുട്ടികൾ. വിദ്യാഭ്യാസം ഉറപ്പുവരുത്താത്തതിൽ വിദ്യാഭ്യാസ മന്ത്രിയ്‌ക്കെതിരെ കുട്ടികൾ ഹൈക്കോടതിയെ സമീപിച്ചു. ഓട്ടിസം ബാധിതരായ അഞ്ച് കുട്ടികളാണ് നിയമസഹായം തേടിയിരിക്കുന്നത്. വിദ്യാഭ്യാസത്തിനായുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് കുട്ടികൾ കോടതിയെ സമീപിച്ചിരിക്കുന്നത്. അഞ്ച് കുട്ടികളിൽ എട്ട് വയസ്സുകാരൻ ഇതുവരെ സ്‌കൂളിൽ പോയിട്ടില്ല. ബാക്കിയുള്ളവർക്ക് സ്‌കൂളിൽ പോകുന്നതിനും പഠിക്കുന്നതിനും വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇതേ തുടർന്നാണ് കോടതിയെ സമീപിച്ചത്. അഭിഭാഷകനായ ജോ ജെഫേഴ്‌സ് മുഖേനയാണ് കുട്ടികൾ ഹർജി സമർപ്പിച്ചിരിക്കുന്നത്.

Read More