തിരുവനന്തപുരം: രണ്ട് ജീവനക്കാരുടെ മരണത്തിനിടയാക്കിയ ബെംഗളൂരു കെഎസ്ആർടിസി ബസ് അപകടത്തിൽ ദുരൂഹത . മോഷണം ലക്ഷ്യമിട്ട് ബസിന് നേരെ മുട്ട എറിഞ്ഞതായാണ് സംശയം. തെളിവായി, ബസിന്റെ ചേസിസിൽ മുട്ട പൊട്ടിയതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അതിന്റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബെംഗളൂരു ദേശീയപാതയിൽ കേരള രജിസ്ട്രേഷൻ വാഹനങ്ങൾക്ക് നേരെ ആക്രമണം പതിവാണ്. മിക്ക ആക്രമണങ്ങളും കവർച്ച ലക്ഷ്യമിട്ടുള്ളതാണ്.
ഇതേ റൂട്ടിൽ സഞ്ചരിക്കുന്ന കെഎസ്ആർടിസി ബസിന്റെ മുൻവശത്തും കഴിഞ്ഞ ദിവസം മുട്ട എറിഞ്ഞിരുന്നു . വിഷയത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി സി പി ജോൺ കർണാടക സർക്കാരിന് കത്തെഴുതി. മുട്ടയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനാൽ ഫോറൻസിക് പരിശോധന നടത്തിയേക്കാം. അന്വേഷണം ആവശ്യപ്പെട്ട് കെഎസ്ആർടിസി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത് .മൈസൂർ-ബാംഗ്ലൂർ ദേശീയപാതയിൽ ബിഡദിയ്ക്ക് സമീപമാണ് അപകടം . കോഴിക്കോട് ഡിപ്പോയിൽ നിന്നുള്ള കെഎസ്ആർടിസി സൂപ്പർ ഡീലക്സ് എയർബസാണ് അപകടത്തിൽപ്പെട്ടത് . കണ്ടക്ടർ കോഴിക്കോട് കോവൂർ സ്വദേശി എൻ എം അരുൺ, നടക്കാവ് വെള്ളയിൽ സ്വദേശി മിഥിലേഷ് എന്നിവരാണ് മരിച്ചത്.

