തളിപ്പറമ്പ്: കണ്ണൂരിൽ ഒന്നര വയസ്സുള്ള മകനെ കടലിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
ജനുവരി 19 ന് ശരണ്യ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കേസിലെ രണ്ടാം പ്രതിയായ കാമുകൻ നിധിനെ വെറുതെ വിട്ടിരുന്നു.
ഐപിസി സെക്ഷൻ 302 , സെക്ഷൻ 120 ബി (ക്രിമിനൽ ഗൂഢാലോചന), സെക്ഷൻ 109 (പ്രേരണ) എന്നിവ ശരണ്യയ്ക്കെതിരെ ചുമത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ യു രമേശൻ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. ഐപിസി സെക്ഷൻ 302, 120 ബി, 109 പ്രകാരം കുറ്റം ചുമത്തിയിരുന്ന നിധിന് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സ്ഥാപിക്കാൻ സാഹചര്യ തെളിവുകൾ പര്യാപ്തമല്ലെന്ന് കോടതി വിധിച്ചതിനെ തുടർന്നാണ് വെറുതെ വിട്ടത്.
നിധിനോടൊപ്പം ജീവിക്കാൻ വേണ്ടി കുഞ്ഞിനെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ച ശരണ്യ മകനെ കൊലപ്പെടുത്തിയതായി പ്രോസിക്യൂഷൻ പറയുന്നു. 2020 ഫെബ്രുവരി 17 നാണ് സംഭവം . ശരണ്യയുടെ ഒന്നര വയസ്സുള്ള മകൻ വിയാൻ ആണ് കൊല്ലപ്പെട്ടത്. കടൽഭിത്തിക്ക് സമീപമുള്ള പാറകൾക്കിടയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പ്രണവിന്റെ മേൽ കുറ്റം ചുമത്തി കാമുകനൊപ്പം സുരക്ഷിതമായി ജീവിക്കാൻ പദ്ധതിയിട്ടിരുന്നതായി ശരണ്യ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ശരണ്യയെ അറസ്റ്റ് ചെയ്തു, 90 ദിവസത്തിന് ശേഷം പോലീസ് കുറ്റപത്രം സമർപ്പിച്ചു. കാമുകൻ ഗൂഢാലോചനയിലും പ്രേരണയിലും പങ്കാളിയാണെന്ന് കുറ്റപത്രത്തിൽ ആരോപിക്കപ്പെട്ടിരുന്നുവെങ്കിലും കോടതി പിന്നീട് അയാളെ കുറ്റവിമുക്തനാക്കി. അന്വേഷണത്തിന്റെ ഭാഗമായി, ശരണ്യയുടെ വസ്ത്രങ്ങൾ, വീട്ടിലെ കിടക്ക വിരികൾ, മറ്റ് വസ്തുക്കൾ എന്നിവ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.
വസ്ത്രങ്ങളിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ ഉപ്പിന്റെ അംശം കണ്ടെത്തി. ചോദ്യം ചെയ്യലിൽ ശരണ്യ ആദ്യം കുറ്റം സമ്മതിച്ചില്ല. കൊലപാതകം നടത്താൻ അവസരത്തിനായി ശരണ്യ കാത്തിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ശരണ്യയുടെ പിതാവുമായി പ്രണവിന് അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. പ്രണവ് ഭാര്യാപിതാവ് മത്സ്യബന്ധനത്തിന് പോയ ദിവസങ്ങളിൽ മാത്രമാണ് വീട്ടിൽ എത്തിയിരുന്നതെന്നും റിപ്പോർട്ടുണ്ട്.
കുറ്റകൃത്യം ചെയ്യാൻ ശരണ്യ അത്തരമൊരു രാത്രി തിരഞ്ഞെടുക്കുകയായിരുന്നു . ഭർത്താവ് ഉറങ്ങിയ ശേഷം ശരണ്യ കുട്ടിയെ ബീച്ചിലേക്ക് കൊണ്ടുപോയി. കുട്ടി കരയാൻ തുടങ്ങിയപ്പോൾ കൈകൾ കൊണ്ട് വായ പൊത്തിപ്പിടിച്ചു. കുട്ടിയുടെ തല കടൽഭിത്തിയിൽ ഇടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിറ്റേന്ന് രാവിലെ, വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്ന് പ്രണവ് കണ്ണൂർ സിറ്റി പോലീസിൽ പരാതി നൽകി.
തയ്യിൽ ബീച്ച് റോഡിലെ പാറകൾക്കിടയിൽ മൃതദേഹം കണ്ടെത്തി. നെറ്റിയിലും കൈയിലും മുറിവുകളോടെ മുഖം കുനിച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന ഒരു കുട്ടി സ്വയം കടൽക്കരയിൽ എത്താൻ സാധ്യതയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആദ്യം മുതൽ വിശ്വസിച്ചിരുന്നു. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു.
അന്വേഷണത്തിനിടെ, കൊലപാതകം നടത്തിയത് തന്റെ ഭർത്താവാണെന്ന് ശരണ്യ ആരോപിച്ചു. അതേസമയം ശരണ്യ ഉത്തരവാദിയാകാമെന്ന് പ്രണവ് പോലീസിനോട് സംശയം പറഞ്ഞു. ഈ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ തുടക്കത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കി. ശരണ്യയുടെ മൊഴികളിലെ പൊരുത്തക്കേടുകളാണ് കേസിൽ തുമ്പുകളായത്.

